ദോഹ: ഇൻകാസ് ഒ.ഐ.സി.സി ഖത്തർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഗാന്ധി സ്മൃതി’ പൗരത്വ ഭേദ ഗതി നിയമത്തിനെതിരെയുള്ള പ്രവാസ ലോകത്തെ ശബ്ദമായി മാറി. ഗാന്ധിയുടെ ഛായാചിത്രത്തി ൽ പുഷ്പാർച്ചനയോടെ തുടങ്ങിയ പരിപാടി ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഭരണഘടന അസംബ്ലിയിൽ വിശദമായി ചർച്ച ചെയ്തു തള്ളിയ വാദമാണു സർക്കാർ സി.എ.എ യിലൂടെ പിൻവാതിൽ വഴി നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഹിന്ദുരാജ്യമായി ഇന്ത്യ മാറണമെന്ന ഭരണഘടന സഭയിലെ മതമൗലിക വാദികളുടെ വാദങ്ങളെ കുറിച്ചുള്ള ചർച്ചയിൽ, മതനിരപേക്ഷ, ജനാധിപത്യ രാജ്യമായി തുടരുമെന്ന് പ്രഖ്യാപിച്ചത് ജവഹർലാൽ നെഹ്റുവായിരുന്നു.
ഭരണ ഘടനയുടെ 11ാം അനുച്ഛേദം സിറ്റിസൺഷിപ്പുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്താൻ പാർലമെൻറിന് അധികാരം നൽകുന്നുണ്ടെങ്കിലും, അനുച്ഛേദം 13 പ്രകാരം ഭരണഘടനാ മൂല്യങ്ങൾക്കോ തത്ത്വങ്ങൾക്കോ വിഘാതമായി വരുന്ന നിയമങ്ങൾ അസാധുവാണെന്നു പറയുന്നതാണ്. അതിനാൽ, സി.എ.എ നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അനുച്ഛേദം 14 പ്രകാരം ഇന്ത്യയിൽ വസിക്കുന്ന ഒാരോ വ്യക്തിക്കും നിയമത്തിനു മുന്നിലുള്ള സമത്വവും തുല്യ പരിരക്ഷയും നൽകുന്നുണ്ട്. അതിനാൽ, ഇന്ത്യക്കാരായ നമ്മൾ ഇന്ത്യയിൽതന്നെ അന്തസ്സോടെ ജീവിച്ച് മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നടത്തി. പൗരത്വത്തിെൻറ അടിസ്ഥാനം ഒരിക്കലും മതമല്ല. അതിർത്തി രാജ്യങ്ങളെയാണു സി.എ.എ പരിഗണിക്കുന്നതെങ്കിൽ എന്തുകൊണ്ടാണ് മ്യാന്മർ, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഒഴിവാക്കിയതെന്നും റോഹിങ്ക്യൻ മുസ്ലിംകൾ ഉൾപ്പെടെയുള്ളവരെ അവഗണിച്ചതെന്നും വ്യക്തമാക്കാൻ ഉത്തരവാദിത്തമുണ്ടെന്ന് ചടങ്ങിൽ അതിഥിയായി പങ്കെടുത്ത ജ്യോതി വിജയകുമാർ ചൂണ്ടിക്കാട്ടി.
ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ ബാബുരാജ്, ഐ.ബി.പി.സി പ്രസിഡൻറ് ഹസീം അബ്ബാസ്, ഐ.എസ്.സി പ്രസിഡൻറ് ഹസൻ ചൗക്ളെ, ഐ.ബി.പി.സി അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. മോഹൻ തോമസ്, സി.എ.സി പ്രതിനിധി കെ.സി. അബ്ദുൽ ലത്തീഫ്, കൾച്ചറൽ ഫോറം പ്രതിനിധി സാദിഖ് ചെന്നാടൻ, ഇൻകാസ് സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്, ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻ്റ് കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറിമാരായ ജോപ്പച്ചൻ, സിദ്ധീഖ് പുറായിൽ എന്നിവർ സംബന്ധിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ സ്വാഗതവും ട്രഷറർ നൗഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.