ദോഹ: സംഘർഷ സാഹചര്യത്തിൽ ഖത്തറിൽ സാമൂഹിക പരിപാടികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ആഭ്യന്തര മന്ത്രാലയം. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവ ഉൾപ്പെടെയുള്ള സാമൂഹിക പരിപാടികൾ തുറസ്സായ സ്ഥലങ്ങളിൽ നടത്താൻ അനുവദിച്ചു.
രാജ്യത്തെ സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തിയും പൊതുസുരക്ഷ ഉറപ്പാക്കിയുമാണ് തീരുമാനം. സാമൂഹിക പരിപാടികൾ തുറസ്സായ സ്ഥലങ്ങളിലോ ടെന്റുകളിലോ നടത്താൻ പാടില്ലെന്നും, അവ ഇൻഡോർ ഹാളുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മാർച്ച് 18ന് ആയിരുന്നു ആഭ്യന്തര മന്ത്രാലയം നിയന്ത്രണം പുറപ്പെടുവിച്ചത്. ഒരാഴ്ചക്ക് ശേഷമാണ് ഇപ്പോൾ നിയന്ത്രങ്ങളിൽ ഇളവുകൾ വരുത്തിയിരിക്കുന്നത്.
അംഗീകൃത നിയന്ത്രണങ്ങളും നടപടിക്രമങ്ങളും പാലിച്ച് തുറസ്സായ സ്ഥലങ്ങളിൽ സാമൂഹിക പരിപാടികൾ സംഘടിപ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കി, സുരക്ഷിതവും സൗഹൃദവുമായ അന്തരീക്ഷത്തിൽ പരിപാടികൾ നടത്താം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വ്യക്തികൾക്കോ സമൂഹത്തിനോ ഭീഷണിയാകുന്ന തരത്തിലുള്ള പ്രവൃത്തികൾ ഒഴിവാക്കണമെന്നും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.
മന്ത്രാലയത്തിന്റെ നിർദേശങ്ങളുമായി സഹകരിക്കുന്ന പൊതുജനങ്ങളുടെ മനോഭാവത്തെ പ്രശംസിച്ച മന്ത്രാലയം, ഇത് ജനങ്ങളുടെ ഉയർന്ന സാമൂഹിക അവബോധത്തെയാണ് സൂചിപ്പിക്കുന്നതെന്നും, പൊതുസുരക്ഷ വർധിപ്പിക്കുന്നതിനും ക്രമസമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനും ഇത് സഹായിക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.