ദോഹ: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച്, ന്യൂനമർദ്ദവും മേഘാവൃതമായ അന്തരീക്ഷവും തുടരുമെന്നും വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായും ഖത്തർ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ആലിപ്പഴ വീഴ്ചക്കും ശക്തമായ തിരമാലകൾക്കും സാധ്യതയുണ്ടെന്നും, തുറസ്സായ സ്ഥലങ്ങളിൽ കാഴ്ചപരിധി കുറയമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ ഇടക്കിടെ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ ആലിപ്പഴ വർഷവും ഉണ്ടാകുമെന്നും കാലാവസ്ഥ വിഭാഗം എക്സ് പോസ്റ്റിലൂടെ വിശദീകരിച്ചു. പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം.
മഴയുള്ള സമയങ്ങളിൽ വീടിനുള്ളിലോ മറ്റ് കെട്ടിടങ്ങൾക്കുള്ളിലോ തുടരുക. കുട്ടികളെ ബാൽക്കണിയിൽ നിന്നും വീടിന്റെ മുകൾ ഭാഗത്തുനിന്നും മാറ്റി നിർത്തുക. എല്ലാ ജനലുകളും അടച്ചിടാനും ശ്രദ്ധിക്കുക. ശക്തമായ ആലിപ്പഴ വീഴ്ചയുണ്ടാകുമ്പോൾ വാഹനയാത്രക്കാർ സുരക്ഷിതമായ സ്ഥലത്ത് കാർ നിർത്തുകയും അതിന് അകത്തു തന്നെ തുടരണമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ മഴ ലഭിച്ചിട്ടുണ്ട്. അന്തരീക്ഷം മേഘാവൃതമായും വൈകീട്ട് മിന്നലും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.