ദോഹ: ഗൾഫ് മേഖലയിൽ സ്ഥിരം സുരക്ഷയും സമാധാനവും ഉണ്ടാക്കുന്നതിനായി സുരക്ഷാകരാർ നിലവിൽവരണമെന്നും മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ ഇൗ ആവശ്യത്തിന് കൂടുതൽ ബലം പകരുന്നുണ്ടെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. മേഖലാതല സുരക്ഷ വർധിപ്പിക്കേണ്ടത് ആവശ്യമാണ്. അടിസ്ഥാന സുരക്ഷാതത്ത്വങ്ങൾക്കും നല്ല ഭരണനിർവഹണ ചട്ടങ്ങൾക്കും വിധേയമായാകണം സുരക്ഷാ കരാർ തയാറാക്കേണ്ടത്. ഏറ്റവും കുറഞ്ഞ തോതിലെങ്കിലും സുരക്ഷ പ്രാപ്യമാക്കുന്നതിന് ഇതിലൂടെ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ഇപ്പോഴും അത്തരത്തിലുള്ള ഒരു സുരക്ഷാകരാർ ഉണ്ടാക്കുന്നതിനുള്ള സാധ്യതയിൽ വിശ്വസിക്കുന്നുവെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
മൊറോക്കോയിലെ മർറാകേഷിൽ നടന്ന ലോക പോളിസി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഡിൽ ഈസ്റ്റിൽ മേഖലാതല സുരക്ഷാ ഉടമ്പടി ഉണ്ടാക്കണമെന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആവശ്യം വിദേശകാര്യമന്ത്രി വീണ്ടും ഓർമിപ്പിച്ചു. ദീർഘകാല പുരോഗതിയും സ്ഥിരതയും ഉണ്ടാക്കുന്നതിനുള്ള ദീർഘകാല സുരക്ഷാ ഉടമ്പടി മേഖല തീവ്രമായി ആവശ്യപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യം ആ ആവശ്യം ശക്തിപ്പെടുത്തുന്നുമുണ്ട്. മേഖലാതലത്തിൽ ഒരുമിച്ചുള്ള സുരക്ഷാനടപടികളും കരാറുകളും ഉണ്ടാകേണ്ടത് നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമാണ്. കഴിഞ്ഞമാസം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അമീർ ഈ വിഷയത്തിൽ നടത്തിയ പ്രസംഗം വിദേശകാര്യമന്ത്രി എടുത്തുപറഞ്ഞു. ഇത്തരം സുരക്ഷാനടപടികളും കരാറുകളും മിഡിൽ ഈസ്റ്റിന് മൊത്തത്തിലും ഗൾഫ്മേഖലക്ക് പ്രത്യേകിച്ചും അത്യന്താപേക്ഷിതമാണ്.
2018ലെ മ്യൂണിക്ക് സുരക്ഷാസമ്മേളനത്തിലും അമീർ ഇക്കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. മേഖലയിലെ വിവിധ പ്രശ്നങ്ങൾ കൂട്ടായിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. ഇതിന് ഒരുമിച്ചുള്ള യത്നമാണ് വേണ്ടത്. പ്രശ്നങ്ങളും ഭിന്നതകളും ഉണ്ടാകുേമ്പാൾ അത് പരിഹരിക്കുന്നതിന് സമ്മർദം ചെലുത്താനുള്ള വഴികൾ അത്യാവശ്യമാണ്. സുരക്ഷാ ഉടമ്പടി ഇക്കാര്യത്തിൽ ഗുണം ചെയ്യും. അംഗരാജ്യങ്ങളുടെ സ്വയംഭരണാധികാരവും തുല്യതയും അംഗീകരിച്ചുകൊണ്ടുള്ള നടപടികളാണ് വേണ്ടത്. അന്താരാഷ്ട്ര സമൂഹത്തിൽ ഒരുമിച്ച് നിലനിൽപ് സാധ്യമാകുന്ന തരത്തിലാണ് ഇത് വേണ്ടത്. വംശീയവും ഗോത്രപരവും രാജ്യങ്ങളുെട വലുപ്പച്ചെറുപ്പവുമൊക്കെ ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്. സമാധാനത്തിലേക്കും പുരോഗതിയിലേക്കുമുള്ള വഴി തുറന്നുകിട്ടാൻ ഇതിനായുള്ള അടിസ്ഥാന നീക്കങ്ങൾ ഗുണം ചെയ്യും.
അംഗങ്ങൾക്കിടയിലുള്ള പരസ്പര വിശ്വാസവും സഹകരണവും വർധിപ്പിക്കാൻ ഇത് ഇടയാക്കും. സുരക്ഷ കൈവരിക്കുക മാത്രമല്ല, എല്ലാ തലത്തിലുമുള്ള സഹകരണവും ചർച്ചയും സാമ്പത്തിക രാഷ്ട്രീയ വശങ്ങളും ഇതിൽ വരും. മിന മേഖലയിൽ നിരവധി പ്രശ്നങ്ങൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഭിന്നത, ഭീഷണി, നയതന്ത്ര സമ്മർദങ്ങൾ, അക്രമത്തിലൂടെയുള്ള കടന്നുകയറ്റം തുടങ്ങിയവയാണവ. മേഖലാതലത്തിൽ ഇക്കാര്യങ്ങളിൽ ഇടപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കേണ്ട സ്ഥാപനങ്ങളും കൂട്ടായ്മകളും ഇക്കാര്യത്തിൽ പരാജയമാണെന്നും തെളിഞ്ഞിട്ടുണ്ട്. കടന്നുകയറ്റക്കാരും പ്രശ്നക്കാരും ഇതിനൊക്കെ മറുപടി പറയേണ്ടതാണ്. അവരാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുള്ളവർ. ഏറെ പ്രശ്നങ്ങൾ ഉള്ള മേഖലയാണ് മിഡിലീസ്റ്റ് എങ്കിലും ഖത്തർ ഈ മേഖലയെ ആഗോള പ്രാധാന്യമുള്ള സുപ്രധാന ഇടമായാണ് കാണുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.