ദോഹ: കണ്ണും കാതും എത്താത്ത ദൂരത്താണെങ്കിലും ഉറ്റനാട് മഴക്കെടുതിയിൽ അമരുന്നതിൽ മനമുരുകി പ്രവാസലോകവും. ഒരു വർഷത്തിനു ശേഷം വീണ്ടും കേരളത്തെ പിടിച്ചുലക്കുന്ന മഴക്കെടുതിയിൽ സമൂഹമാധ്യമങ്ങൾ വഴിയും മറ്റും സാധ്യമാവുന്ന സഹായങ്ങൾ നൽകുകയാണ് പ്രവാസി മലയാളികൾ.
കഴിഞ്ഞ പ്രളയകാലത്ത് ഗൾഫ് രാഷ്ട്രങ്ങളിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങളാണ് വിവിധ മേഖലകളിലായി കേരളത്തിൽ എത്തിയത്. പണമായും വസ്ത്രങ്ങളായും ഭക്ഷണമായും ദുരിതാശ്വാസ വസ്തുക്കളായും സഹായങ്ങൾ എത്തിക്കാൻ പ്രവാസികൾ മുന്നിലുണ്ടായിരുന്നു. സാധ്യമായ പലരും അവധിയെടുത്ത് നാട്ടിലെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കുകൊണ്ടിരുന്നു. നാട്ടിലേക്ക് പോകുന്ന പല മലയാളികളും വെള്ളത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ സഹായിക്കുന്ന ലൈഫ്ജാക്കറ്റുകൾ അടക്കമുള്ളവ വാങ്ങി ലഗേജിൽെവച്ചാണ് നാട്ടിലേക്ക് പോയതും. പ്രവാസലോകത്തുനിന്നുള്ള സഹായപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നാട്ടിൽ ഉണ്ടാകുന്ന മഴക്കെടുതിയിലും സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് പ്രവാസികൾ. മിക്ക സംഘടനകളും ഇൗ തരത്തിൽ പ്രാഥമികമായ കാര്യങ്ങൾ ചെയ്തുതുടങ്ങിയിട്ടുണ്ട്. പല നാടുകളിലുമുള്ള പ്രവാസി ക്ഷേമ പദ്ധതികളിൽനിന്ന് ദുരിതബാധിതരെ സഹായിക്കാനുള്ള ആദ്യഘട്ട ധനസഹായം നൽകിക്കഴിഞ്ഞിട്ടുണ്ട്.
ഇൗ ഫണ്ടുപയോഗിച്ച് പല ദുരിതാശ്വാസകേന്ദ്രങ്ങളിലും ഭക്ഷണമടക്കമുള്ള സാധനങ്ങൾ വിതരണം ചെയ്തു. വയനാട് ജില്ലയിലെ പിണങ്ങോട് പ്രദേശത്ത് പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമനിനിധിയിൽനിന്ന് ഇന്നലെതന്നെ പ്രാഥമിക സഹായവിതരണം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലുള്ള ഉറ്റവരുടെയും സുഹൃത്തുക്കളുെടയും വിവരങ്ങൾ അറിയാതെ മിക്ക പ്രവാസികളും ആശങ്കയിലായിരുന്നു. പ്രത്യേകിച്ചും ആദ്യഘട്ടത്തിൽ മഴക്കെടുതി രൂക്ഷമായ വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവർ. ഉരുൾപൊട്ടി ആൾനാശം സംഭവിച്ച മേപ്പാടി ഭാഗത്തുള്ള പ്രവാസികളുടെ ആശങ്കക്ക് അതിരില്ലായിരുന്നു.
മഴക്കെടുതി ഏറെയുണ്ടായ മറ്റ് പ്രദേശങ്ങളിലെ പ്രവാസികൾ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച് വിവരങ്ങൾ ആരായുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. നാട്ടിൽ വൈദ്യുതി നിലച്ച അവസ്ഥയുമുണ്ടായി. ഇതിനാൽ ചാർജ് ഇല്ലാത്തതിനാൽ ഫോണിൽ പലരെയും കിട്ടാതായതോടെ ആശങ്ക ഇരട്ടിയായി. അതേസമയം, പ്രവാസത്തിലിരുന്നുകൊണ്ട് സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി നാട്ടിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിരക്കിലാണ് ചിലർ.
കഴിഞ്ഞ പ്രളയകാലത്ത് ഇൗ സേവനം നാട്ടിൽ ഏറെ ഉപകാരപ്പെട്ടിരുന്നു. ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളിലുള്ള ആളുകളുെട വിവരങ്ങൾ പലതും പ്രവാസികളാണ് വാട്സ്ആപ് വഴിയും മറ്റും നാട്ടിലുള്ള രക്ഷാപ്രവർത്തകരെ അറിയിച്ചത്.
നിലവിൽ രക്ഷാപ്രവർത്തനത്തിൽ സാധ്യമാവുന്ന സഹായങ്ങൾ നൽകുന്ന തിരക്കിലാണ് പ്രവാസികളും. അതുകഴിഞ്ഞാൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുള്ള സഹായം ചെയ്യാനുള്ള ഒരുക്കത്തിലാണ് പ്രവാസി സംഘടനകൾ. കഴിഞ്ഞ പ്രളയകാലത്ത് പ്രവാസിസംഘടനകൾ സ്വന്തമായും ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ െസൻറർ പോലുള്ള കൂട്ടായ്മകൾ ഒരുമിച്ചും വൻ സാമ്പത്തിക സഹായങ്ങൾ നാട്ടിൽ എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.