ഫത്ഹുൽ ഖൈർ പായക്കപ്പൽ യാത്രസംഘം
ദോഹ: നവംബർ, ഡിസംബർ മാസങ്ങളിലായി ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന്‍റെ പ്രചാരണ പരിപാടികളുമായി ഫത്ഹുൽ ഖൈർ അഞ്ചാംയാത്ര സംഘം ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ. ജൂലൈ ആദ്യവാരം മാൾട്ടയിൽനിന്ന് പുറപ്പെട്ട പായ്ക്കപ്പൽ യാത്രയാണ് ആദ്യ സ്റ്റോപ്പായ റോമിലെത്തിയിരിക്കുന്നത്. പ്രദേശവാസികൾക്ക് ലോകകപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകളും സമ്മാനങ്ങളും ഫത്ഹുൽ ഖൈർ സംഘം വിതരണംചെയ്തു.
കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ പുറത്തുവിട്ട വിഡിയോയിൽ ഫത്ഹുൽ ഖൈർ സംഘം റോമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കൊളോസിയം, ട്രെവി ഫൗണ്ടെയ്ൻ തുടങ്ങിയ ഇടങ്ങൾ സന്ദർശിക്കുകയും പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുകയും ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഫത്ഹുൽ ഖൈർ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തവർക്കുള്ള ബ്രോഷറുകളും സമ്മാനങ്ങളും പോസ്റ്ററുകളും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കൈമാറി.റോമിന് പുറമേ, സിസിലി, നേപ്പിൾസ്, ജെനോവ തുറമുഖങ്ങളിലും ഫത്ഹുൽ ഖൈർ സന്ദർശനം നടത്തുന്നുണ്ട്. തുടർന്ന് ഫ്രാൻസിലേക്ക് തിരിക്കുന്ന സംഘം അവിടെ മൊണാക്കോ, കാൻസ്, മാർസെലി തുറമുഖങ്ങളിൽ നങ്കൂരമിടും. ജൂലൈ നാലിന് ആരംഭിച്ച യാത്ര സ്പെയിനിലെ ബാഴ്സലോണ തുറമുഖത്താണ് അവസാനിക്കുക.ഖത്തറിന്‍റെ നന്മയും പൈതൃകവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിന്‍റെ ഭാഗമായാണ് കതാറക്ക് കീഴിൽ ഫത്ഹുൽ ഖൈർ യാത്ര നടത്തുന്നത്. ഖത്തറിന്‍റെ തനത് സമുദ്ര പൈതൃകം പുറംനാടുകളിൽ പരിചയപ്പെടുത്തുകയും ഖത്തർ ഫിഫ ലോകകപ്പ് പ്രചാരണത്തിന് കൊഴുപ്പ് കൂട്ടുകയുമാണ് ഫത്ഹുൽ ഖൈർ അഞ്ചിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. സമുദ്ര മേഖലയിൽ ഖത്തറിന്‍റെ പ്രതാപവും പൈതൃകവും പാരമ്പര്യവും നിലനിർത്തുന്നതോടൊപ്പം ഈ മേഖലയിലെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ ഫത്ഹുൽ ഖൈർ യാത്രയും സംഘടിപ്പിക്കപ്പെടുന്നത്. ഒന്നര മാസക്കാലത്തെ യാത്ര ആഗസ്റ്റ് മധ്യത്തോടെ പൂർത്തിയാകുമ്പോൾ 5700 കിലോമീറ്ററിലധികം പായ്ക്കപ്പൽ സംഘം പിന്നിട്ടിട്ടുണ്ടാകും. ക്യാപ്റ്റന്മാർക്ക് പുറമേ, അൽയുസ്വയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 18 സൈലർമാരും യാത്രയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.