മസ്കത്ത്: കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സർക്കാർ ഓഫിസുകളിലെ ജീവനക്കാരുടെ എണ്ണത്തിൽ വീണ്ടും നിയന്ത്രണം നടപ്പിൽ വരുത്തുന്നു. തിങ്കളാഴ്ച മുതൽ 30 ശതമാനം ജീവനക്കാർ ഹാജരായാൽ മതി. മന്ത്രിസഭാ കൗൺസിൽ ഉത്തരവ് പ്രകാരം മുഴുവൻ സർക്കാർ സംവിധാനങ്ങളും ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിർദേശം പ്രാബല്ല്യത്തിലുണ്ടാകും.
കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി. സാമൂഹിക അകലം പാലിക്കുന്നതടക്കം മുൻകരുതൽ നടപടികൾ പാലിക്കാത്തതിനാലാണ് രോഗവ്യാപനം രൂക്ഷമായതെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.
ഓഫിസുകളുടെ പ്രവർത്തനത്തിന് സാന്നിധ്യം അനിവാര്യമായ സർക്കാർ ജീവനക്കാർ മാത്രം തിങ്കളാഴ്ച മുതൽ ജോലിക്ക് എത്തിയാൽ മതിയാകും. ജോലിക്ക് ഹാജരാകുന്നവർ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും മന്ത്രിസഭാ കൗൺസിൽ ജനറൽ സെക്രേട്ടറിയറ്റ് അറിയിച്ചു.
കോവിഡ് രോഗപകർച്ച രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 23 മുതൽ 30 ശതമാനം സർക്കാർ ജീവനക്കാർ മാത്രം ഓഫിസുകളിൽ ഹാജരായാൽ മതിയെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഈ തീരുമാനത്തിൽ കഴിഞ്ഞ മേയ് 27നാണ് ഭേദഗതി വരുത്തിയത്. 50 ശതമാനം ജീവനക്കാർക്ക് ജോലിക്ക് ഹാജരാകാനാണ് ഭേദഗതി പ്രകാരം അനുമതി നൽകിയത്. ഇതിനാണ് വീണ്ടും മാറ്റംവരുത്തിയത്. ജൂൺ, ജൂലൈ മാസങ്ങളിലായി കോവിഡ് ബാധിതരുടെ എണ്ണവും മരണവും വർധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.