കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട്. പകൽ ശരാശരി 50 ഡിഗ്രി സെൽഷ്യസിനടുത്ത് ചൂട് നിലവിൽ അനുഭവപ്പെടുന്നുണ്ട്. 50 ഡിഗ്രി സെൽഷ്യസിന് മുകളിലേക്കും രണ്ടു ദിവസം മുമ്പ് ഉയർന്നു. വരും ദിവസങ്ങളിലും ഉയർന്ന ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. പകലിലെ ചൂടിന് സമാനമായി രാത്രിയും താപനില ഉയർന്ന നിലയിൽ തുടരും.
വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വ്യത്യസ്ത ദിശകളിലേക്ക്, നേരിയതോ മിതമായതോ ആയ വേഗത്തിൽ കാറ്റ് വരും ദിവസങ്ങളിൽ സജീവമാകും. ഇത് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിന് കാരണമാകും. ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.
ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനം രാജ്യത്ത് ശക്തമാണ്. ഇത് ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡം സൃഷ്ടിക്കുന്നതാണ് കനത്തചൂടിന് കാരണം.
ശനിയാഴ്ചത്തെ പകൽ പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. വടക്കുപടിഞ്ഞാറ്നിന്ന് മണിക്കൂറിൽ എട്ടു മുതൽ 38 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. കടൽ ശാന്തമോ മിതമോ ആയിരിക്കും. ഒരു അടി മുതൽ നാല് അടി വരെ തിരമാലകൾ ഉണ്ടാകും.
ശനിയാഴ്ച രാത്രി താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയാകും. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 12 മുതൽ 38 കിലോമീറ്റർ വരെ നേരിയതോ മിതമായതോ ആയ വേഗത്തിൽ വീശും.
കഠിനമായ ചൂടും പൊടിയും നിറഞ്ഞ അന്തരീക്ഷമായതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.