കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജാറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യം പൂർണമായി ഒഴിയാത്ത സാഹചര്യത്തിൽ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി കുവൈത്ത്. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജാറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഒമാൻ, ഈജിപ്ത്, ജോർഡൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി പ്രത്യേകം ടെലിഫോൺ സംഭാഷണം നടത്തി.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആൽ സഊദ്, യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽ ഥാനി എന്നിവരുമായി ശൈഖ് ജാറാഹ് സംസാരിച്ചു. ഒമാൻ വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദിയുമായും മന്ത്രി ഫോണിൽ ബന്ധപ്പെട്ടു. ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ.ബദർ അബ്ദെലാറ്റിയുമായും ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഐമൻ അൽ സഫദിയുമായും ശൈഖ് ജാറാഹ് പ്രത്യേകം സംസാരിച്ചു.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും, സംഘർഷം ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളും സംഭാഷണങ്ങളിൽ ചർച്ച ചെയ്തു. യു.എസ്, ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അയവുവരുത്തുന്നതിനായി ജൂൺ 17ന് യു.എസും ഇറാനും ഒപ്പുവെച്ച സമാധാന ധാരണാപത്രത്തിന്റെ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കുവൈത്തിന്റെ നീക്കങ്ങൾ. ധാരണാപത്രപ്രകാരം നിശ്ചയിച്ചിരുന്ന 60 ദിവസത്തെ ചർച്ചാ സമയം നീട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം വിഷയത്തിൽ ചർച്ചകൾ ആരംഭിച്ചെങ്കിലും അഭിപ്രായവ്യത്യാസം ഉടലെടുക്കുകയും കരാർ ലംഘനം ആരോപിച്ച് ഇരുവിഭാഗവും ആക്രമണം തുടരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.