വാഷിങ്‌ടൺ:
ഇറാൻ സൈനികമായി പരാജയപ്പെട്ടുവെന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ തയാറായില്ലെങ്കിൽ രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് വാർത്താ സമ്മേളനത്തിൽ ട്രംപിന്റെ നിലപാട് വ്യക്തമാക്കിയത്.
"പ്രസിഡന്റ്
ട്രംപ് വെറുതെ ഭീഷണി മുഴക്കുന്ന ആളല്ല. ഇറാനുമേൽ നരകം അഴിച്ചുവിടാൻ അദ്ദേഹം സജ്ജമാണ്. ഇറാൻ ഇനിയൊരു തെറ്റായ കണക്കുകൂട്ടലിന് മുതിരരുത്," ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിലെ സാഹചര്യം ഇറാൻ തിരിച്ചറിയണമെന്നും പരാജയം സമ്മതിച്ചില്ലെങ്കിൽ ഇപ്പോൾ നേരിട്ടതിനേക്കാൾ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ചർച്ചകൾക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇറാൻ, ഇസ്രായേലിലെയും പശ്ചിമേഷ്യയിലെയും അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ അതിശക്തമായ ആക്രമണം തുടരുകയാണ്.
ഇസ്രായേലിലെ ഹൈഫ, ഡിമോണ എന്നിവയുൾപ്പെടെ 70ലധികം കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. കൂടാതെ, മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന് നേരെയും കടുത്ത ആക്രമണമുണ്ടായി. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി പാകിസ്താൻ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ മധ്യസ്ഥ ചർച്ചകൾക്കായി രംഗത്തുണ്ട്.
ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞതുപോലെ ചർച്ചകൾ ഫലപ്രദമാണെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനായി വാഷിങ്‌ടൺ 15 ഇന സമാധാന പദ്ധതി കൈമാറിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി 'അപ്രായോഗികം' എന്ന് പറഞ്ഞ് ഇറാൻ തള്ളി. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ പ്രധാനമായും അഞ്ച് നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ഉറപ്പും യുദ്ധനഷ്ടപരിഹാരവുമാണ് ഇതിൽ പ്രധാനം. തങ്ങളുടെ പ്രതിരോധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും തങ്ങൾക്കെതിരെയുള്ള നീക്കങ്ങളെ ശക്തമായി നേരിടുമെന്നും തെഹ്‌റാൻ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.