ഇസ്രായേൽ കാറ്റ്സ്
ജറുസലേം: ഇസ്രായേലിനെതിരെ പ്രവർത്തിക്കുന്ന ഇറാനിലെ ഏതൊരു നേതാവിനെയും ഖാംനഈയെപ്പോലെ വധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ചത് ഇസ്രായേൽ തന്നെയാണെന്നും തങ്ങളെ നശിപ്പിക്കാൻ പദ്ധതിയിട്ടതുകൊണ്ടാണ് ഖാംനഈയെ ഇല്ലാതാക്കിയതെന്നും കാറ്റ്സ് പറഞ്ഞു. ഇസ്രായേൽ ചാനൽ 13 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തെഹ്‌റാനിൽ ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ഇസ്രായേൽ മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന. ഇസ്രായേലിനെ നശിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും അതിന് നേതൃത്വം നൽകുകയും ചെയ്തതിനാലാണ് ഖാംനഈയെ വധിക്കേണ്ടി വന്നതെന്നും ഏത് സാഹചര്യത്തിലും ഏത് ഭീഷണിയെയും നേരിടാൻ ഇസ്രായേൽ സജ്ജമാണെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
നേരത്തേ ഇറാനുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന കാറ്റ്സിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിന് മറുപടിയായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായ താക്കീത് അമേരിക്കക്കും ഇസ്രായേലിനും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വധഭീഷണിയുമായി കാറ്റ്സ് രംഗത്ത് വന്നിരിക്കുന്നത്.
തെൽ അവീവിലെ തങ്ങളുടെ വളർത്തുമൃഗങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ ഇറാൻ അവരെ പാഠം പഠിപ്പിക്കുമെന്ന് അരാഗ്ചി നേരത്തേ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ജനങ്ങൾക്കും നേതൃത്വത്തിനുമെതിരെ ഉയരുന്ന ഏത് ഭീഷണിക്കും നിമിഷങ്ങൾക്കുള്ളിൽ ശക്തമായ തിരിച്ചടി നൽകുമെന്നും അരാഗ്ചി മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
തെഹ്‌റാനിൽ നടക്കുന്ന ഖാംനഈയുടെ സംസ്കാര ചടങ്ങുകളെക്കുറിച്ചും അതിൽ ഉയർന്ന മുദ്രാവാക്യങ്ങളെക്കുറിച്ചും കാറ്റ്സ് പരിഹാസത്തോടെയാണ് സംസാരിച്ചത്. അതേസമയം ഖാംനഈയുടെ സംസ്കാര ചടങ്ങുകളിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും എതിരെ വധഭീഷണി മുഴക്കുന്ന മുദ്രാവാക്യങ്ങളുമായാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്.
ട്രംപിന്റെയും നെതന്യാഹുവിന്റെയും ചിത്രങ്ങൾ പതിച്ച ബോർഡുകൾക്ക് നേരെ ജനങ്ങൾ കല്ലെറിയുകയും, ഖാംനഈയുടെ മരണത്തിൽ പ്രതികാരം ചെയ്യണമെന്നും ആവശ്യപ്പെട്ട് വൻ ജനാവലിയാണ് വിലാപയാത്രയിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.