ഭൂട്ടാൻ E20 പെട്രോൾ ഇറക്കുമതി വിസമ്മതിച്ചെന്ന വാർത്ത തള്ളി ഇന്ത്യ, കൂടുതൽ തെളിവുകളുമായി പത്രം - കെട്ടടങ്ങാതെ വിവാദം

ന്യൂഡൽഹി: പെട്രോൾ-എഥനോൾ മിശ്രിതമായ E20 ഇറക്കുമതി ചെയ്യാൻ ഭൂട്ടാൻ വിസമ്മതിച്ചെന്ന പത്രവാർത്ത തള്ളി ഇന്ത്യ. വാർത്ത തെറ്റാണെന്നും അത്തരമൊരു ഉൽപ്പന്നം വിൽക്കാൻ ഒരു ഇന്ത്യൻ കമ്പനിയും കരാറിലേർപ്പെട്ടിട്ടില്ലെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ വാർത്ത പ്രസിദ്ധീകരിച്ച 'ദ ഭൂട്ടാനീസ്' പത്രം നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇതു സംബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക കത്തിടപാടുകളും പത്രം പുറത്തുവിട്ടു. ഇതോടെ വിവാദം ചൂടുപിടിച്ചു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്ന് ഇ20 ഇറക്കുമതി ചെയ്യാനുള്ള നിർദേശം ഭൂട്ടാൻ നിരസിച്ചതായി പത്രം റിപ്പോർട്ട് ചെയ്തത്. എഞ്ചിൻ തകരാറുകൾക്കും മൈലേജ് കുറയുന്നതിനും കാരണമാകുന്നുവെന്ന ഉപഭോക്താക്കളുടെ നിരന്തരം പരാതിപ്പെടുന്ന ഇ20 ഇന്ധനത്തിന് പകരം സാധാരണ പെട്രോൾ മതിയെന്ന് ഇന്ത്യയോട്, ഭൂട്ടാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു പത്രം റിപ്പോർട്ട് ചെയ്തത്.

ഇത് വലിയ ചര്‍ച്ചയായതോടെ ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. "ഇന്ത്യയിൽ നിന്ന് ഇ20 പെട്രോൾ ഇറക്കുമതി ചെയ്യാനുള്ള നിർദേശം ഭൂട്ടാൻ നിരസിച്ചു എന്ന അവകാശവാദം തെറ്റാണ്," ഇന്ത്യൻ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം 'ഫാക്ട് ചെക്ക്' എന്ന നിലയിൽ എക്സിൽ കുറിച്ചു. "എണ്ണ വിതരണ കമ്പനികൾ അത്തരമൊരു വാഗ്ദാനം നൽകിയിട്ടില്ല. ഭൂട്ടാനിലേക്ക് ഇ20 പെട്രോൾ കയറ്റുമതി ചെയ്യാനുള്ള ഒരു നിർദേശവും നിലവിലില്ലെന്നും മന്ത്രാലയം എക്സിൽ കുറിച്ചു.

എന്നാൽ തങ്ങളുടെ വാര്‍ത്തകലെ സാധൂകരിക്കുന്ന ഒദ്യോഗിക രേഖകൾ 'ദ ഭൂട്ടാനീസ്' പത്രത്തിന്റെ എഡിറ്റർ ടെൻസിങ് ലാംസാങ് പുറത്തുവിട്ടു. ഭൂട്ടാൻ ഇ20 ഇന്ധനം ഇറക്കുമതി ചെയ്യുന്നില്ലെന്ന് സ്ഥിരീകരിക്കുന്ന ഭൂട്ടാൻ സർക്കാരിന്റെ ട്രേഡ് ഡിപ്പാർട്ട്മെന്റിന്റെ രേഖാമൂലമുള്ള മറുപടിയും ലാംസാങ് പങ്കുവെച്ചു. ഈ മറുപടിയിലെ ഉള്ളടക്കം ഇന്ത്യയിലെ വാഹന ഉടമകൾ ഉന്നയിക്കുന്ന ചില ആശങ്കകളെ ശരിവെക്കുന്നതായിരുന്നു.

"എഥനോൾ കലർത്തിയ ഇന്ധനത്തിൽ വെള്ളം കലർന്നാൽ, വെള്ളവും ഇന്ധനവും എളുപ്പത്തിൽ വേർതിരിച്ചെടുക്കാൻ കഴിയില്ല. ഇത് ഇന്ധനത്തിന്റെ ഗുണനിലവാരത്തെയും വാഹനത്തിന്റെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കും" എന്ന് അതിൽ പറയുന്നു.

കൂടാതെ, E20 ഇന്ധനം സൂക്ഷിക്കേണ്ടി വന്നാൽ, നിലവിലുള്ള ഭൂട്ടാൻ സർക്കാരിന്റെ ഭൂഗർഭ സംഭരണ ടാങ്കുകൾക്ക് "ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും മലിനീകരണം തടയുന്നതിലും വെല്ലുവിളികൾ നേരിടേണ്ടി വരും. ഈ ആശങ്കകൾ കണക്കിലെടുത്ത്, ഇന്ത്യൻ വിപണിയിൽ സാധാരണ പെട്രോൾ ലഭ്യമായിരിക്കുന്ന കാലത്തോളം ഭൂട്ടാനിലേക്ക് അത് തന്നെ വിതരണം ചെയ്യണമെന്ന് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളോടും എണ്ണ വിതരണ കമ്പനികളോടും അഭ്യർത്ഥിച്ചു"- എഡിറ്റർ ടെൻസിങ് ലാംസാങ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഏകദേശം 93 ശതമാനം ശുദ്ധമായ എഥനോൾ അടങ്ങിയ E100 ഉൾപ്പെടെയുള്ള ഉയർന്ന അളവിലുള്ള എഥനോൾ മിശ്രിതങ്ങൾ ഉൾപ്പെടുന്ന പെട്രോൾ-എഥനോൾ പദ്ധതി പ്രഖ്യാപിച്ചതു മുതൽ വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. ഇന്ധനത്തിൽ വെള്ളം കലർന്നതായി കാണിക്കുന്ന വീഡിയോകളും എഞ്ചിൻ തകരാറുകളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ഫീഡ്‌ബാക്കും സമൂഹമാധ്യമങ്ങളിൽ വന്നതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ വിമർശനങ്ങൾ വർധിച്ചിരിക്കുകയാണ്.

എന്നാൽ, 2023-ൽ E20 ഇന്ധനം അവതരിപ്പിച്ചതു മുതൽ എഥനോൾ ബ്ലെൻഡിങ് മൂലമുണ്ടായ എഞ്ചിൻ തകരാറുകളോ വാഹനങ്ങൾ പ്രവർത്തനരഹിതമായതോ ആയ വ്യാപകമായ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് സർക്കാർ ആവർത്തിക്കുന്നത്.

Tags:    
News Summary - No Offer Made": India Fact-Checks Bhutan Media Report On E20 Fuel Export

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.