ഡോണൾഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ദ്വദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യു.എസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് നടത്തിയ കൂടിക്കാഴ്ച മാധ്യമശ്രദ്ധ നേടിയിരുന്നു. ആരാണ് തുളസി ഗബ്ബാർഡ് എന്നും ഇന്ത്യയുമായുള്ള അവരുടെ ബന്ധം എന്തെന്നും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ഉയർന്നു വന്നു.
പേര് കേട്ടാൽ ഇന്ത്യക്കാരിയെന്ന് തോന്നുമെങ്കിലും അവർക്ക് ഇന്ത്യയുമായി ഒരു ബന്ധവുമില്ല എന്നതാണ് വാസ്തവം. അമേരിക്കയിലെ സമോവയിൽ ജനിച്ചു വളർന്ന തുളസി തന്റെ ബാല്യകാലത്തിന്റെ കുറച്ച് ഭാഗം ഫിലിപ്പൈൻസിലും ചെലവഴിച്ചിട്ടുണ്ട്. 21ാമത്തെ വയസ്സിൽ ഹവായി ഹൗസ് റെപ്രസെന്റേറ്റീവായി വിജയിച്ചാണ് തുളസി രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ, ആദ്യ ടേമിന് ശേഷം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. ഹവായിയിൽനിന്ന് വീണ്ടും വിജയിച്ചാണ് രാഷ്ട്രീയത്തിലേക്ക് തിരികെ വന്നത്.
ഭഗവദ് ഗീതയിൽ സത്യപ്രതിഞ്ജ ചെയ്തുകൊണ്ട് യു.എസ് സഭയിൽ അംഗമാകുന്ന ആദ്യ ഹിന്ദു ആംഗമായി അവർ ചരിത്രം കുറിച്ചു. യു.എസ് കോൺഗ്രസിലെ ആദ്യ സമോവൻകാരി കൂടിയാണ് തുളസി ഗബ്ബർ. തുളസി എന്ന പേരു കൊണ്ട് ഇന്ത്യക്കാരി എന്ന് അവരെ തെറ്റിദ്ധരിക്കാറുണ്ട്. ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്ത അവരുടെ മാതാവായ കരോൾ പോർട്ടർ ഗബ്ബാർഡാണ് ആ പേരിന് പിന്നിൽ. ഇന്തോ-അമേരിക്കൻ വംശജയാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാൻ തുടങ്ങിയതിനെ തുടർന്ന് 2012 ൽ താൻ ഇന്ത്യൻ വംശജയല്ലെന്ന് അവർക്ക് വ്യക്തമാക്കേണ്ടി വന്നിരുന്നു.
നാഷണൽ ഇന്റലിജൻസ് ഡയറക്ടർ എന്ന നിലയിൽ അമേരിക്കയുടെ ചീഫ് ഇന്റലിജൻസ് ഓഫിസറായി മാത്രമല്ല തുളസി ഗബ്ബാർഡ് പ്രവർത്തിക്കാൻ പോകുന്നത്. സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ), നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്എ) എന്നിവയുൾപ്പെടെ 18 ഇന്റലിജൻസ് ഏജൻസികളുടെ മേൽനോട്ടവും അവർ വഹിക്കും.
ഇന്ത്യ- അമേരിക്ക സൗഹൃദത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് തുളസി ഗബ്ബറുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അമേരിക്കയുടെ നാഷണൽ ഇന്റലിജൻസിന്റെ ഡയറക്ടറായി നിയമിതയായി ഏതാനും മണിക്കൂറിനുള്ളിലാണ് ഇവർ മോദിയുമായി കൂടി കാഴ്ച നടത്തിയത്. ഭീകരവാദത്തിനെതിരായ പോരാട്ടം, സൈബർ സുരക്ഷ, ഭീഷണികൾ എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ട് ഉഭയകക്ഷി ഇന്റലിജൻസ് സഹകരണം ശക്തിപ്പെടുത്തുന്നതിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചതെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.