ആൻഡ്രി കെലിൻ
മോസ്കോ: ഇറാനിലെ യു.എസ്- ഇസ്രായേലി അധിനിവേശത്തിൽ റഷ്യ നിഷ്പക്ഷരല്ലെന്നും ഇറാനൊപ്പമാണെന്നും ബ്രിട്ടനിലെ റഷ്യൻ അംബാസഡർ. ‘‘ഇറാനോട് മാത്രമാണ് ഞങ്ങൾക്ക് എല്ലാ സഹതാപവുമെന്ന് നിങ്ങൾക്കറിയാം. അവർ ഞങ്ങൾക്ക് അയൽക്കാരാണ്. ചരിത്രപരമായി ഞങ്ങൾ നല്ല ബന്ധത്തിലാണ്. ഇതുവരെയായി, ഇറാൻ ഞങ്ങളോട് സഹായം തേടിയിട്ടില്ല’’- സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആൻഡ്രി കെലിൻ പറഞ്ഞു.
ആയുധങ്ങൾ നൽകുമോയെന്ന ചോദ്യത്തിന് എവിടെയുമില്ലാതെയായിരുന്നു മറുപടി. ‘‘ഞങ്ങൾക്ക് അനുതാപം അവരോട് മാത്രമല്ല, പേർഷ്യൻ കടലിലെ മറ്റെല്ലാ രാജ്യങ്ങളോടുമുണ്ട്. ഇറാനുൾപ്പെടെ എല്ലാവരോടും താൽപര്യവുമുണ്ട്. അവിടെ നടക്കുന്ന ഏത് കടന്നുകയറ്റവും അടിയന്തരമായി നിർത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’’- കെലിൻ കൂട്ടിച്ചേർത്തു.
അതേസമയം, യു.എസും ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഇറാന് റഷ്യൻ സഹായം ലഭിച്ചതായി റിപ്പോർട്ടുണ്ട്. യു.എസ് യുദ്ധക്കപ്പലുകൾ, എയർക്രാഫ്റ്റ് മേഖലയിലുള്ള മറ്റ് ആസ്തികൾ എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ റഷ്യ ഇറാന് കൈമാറിയെന്നാണ് റിപ്പോർട്ട്. യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് വ്യക്തമാക്കി.
റഷ്യയാണ് മുന്നോട്ട് പോകുന്നതിനുള്ള നിർദേശങ്ങൾ ഇറാന് നൽകുന്നത്. ഇതാദ്യമായാണ് റഷ്യ യുദ്ധത്തിൽ ഇടപ്പെട്ടുവെന്നതിന് നേരിട്ടുള്ള തെളിവുകൾ ലഭിക്കുന്നത്. ഇറാനൊപ്പം മിഡിൽ ഈസ്റ്റിൽ ഹിസ്ബുല്ല, ഹൂതികൾ, ഹമാസ് എന്നീ സംഘടനകളുമായി റഷ്യക്ക് സൗഹൃദബന്ധമുണ്ട്. മിലിറ്ററി വിവരങ്ങൾ റഷ്യ ഇറാന് കൈമാറുന്നുണ്ടെന്നാണ് യു.എസ് കണ്ടെത്തൽ. യുദ്ധത്തിൽ റഷ്യൻ ഇടപെടലിനെ കുറിച്ചുള്ള സൂചനകൾ കരോളീന ലാവിറ്റ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.