ഇറാൻ മി​സൈൽ ആക്രമണത്തിൽ ഇസ്രായേലിൽ തകർന്ന വാഹനങ്ങൾ

ഡ്രോണിന് വെച്ച വെടി കൊണ്ടത് വീടുകൾക്ക്; ഐ.ഡി.എഫ് ഹെലികോപ്ടറിൽ നിന്നുള്ള വെടിവെപ്പിൽ ഇസ്രായേലിൽ നിരവധി വീടുകൾക്ക് നാശനഷ്ടം

തെൽഅവീവ്: ഹിസ്ബുല്ല അയച്ച ഡ്രോൺ വെടിവെച്ചിടാനുള്ള ശ്രമത്തിനിടെ ഇസ്രായേലിൽ നിരവധി വീടുകൾക്ക് നാശനഷ്ടം. ഇന്ന് രാവിലെ ഹിസ്ബുല്ലയുടെ ഡ്രോൺ പ്രതിരോധിക്കാനുള്ള ശ്രമമാണ് വടക്കൻ ഇസ്രായേലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾക്കിടയാക്കിയത്. ഇസ്രായേൽ പ്രതിരോധ സേനയു​ടെ (ഐ.ഡി.എഫ്) ഹെലികോപ്റ്ററിൽനിന്ന് ഡ്രോണിന് നേരെ ഉതിർത്ത വെടികൾ വീടുകൾക്ക് കൊള്ളുകയായിരുന്നുവെന്ന് ഐ.ഡി.എഫ് അറിയിച്ചു.

ലബനൻ അതിർത്തിക്ക് മുകളിലൂടെ പറന്ന ഡ്രോണിനെ ഹെലികോപ്ടറിൽനിന്ന് വെടിവെക്കാൻ 30 എം.എം തോക്കുകളാണ് ഉപയോഗിച്ചതെന്ന് ഐ.ഡി.എഫ് അറിയിച്ചു. ഈ ശ്രമത്തിനിടെ ഇസ്രായേൽ പ്രദേശത്തെ വീടുകളിൽ ഷെല്ലുകൾ പതിച്ചതായി സൈന്യം പറയുന്നു. ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അറിയിപ്പി​ൽ പറഞ്ഞു.

അതിനിടെ, സൗദി തലസ്ഥാന നഗരമായ റിയാദിന് സമീപം അൽ ഖർജ് മേഖലയിലെ താമസസ്ഥലത്ത് മിസൈൽ പതിച്ച് ഇന്ത്യൻ പൗരൻ ഉൾപ്പെടെ രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിൽ ഡിഫൻസ് വിഭാഗമാണ് ഞായറാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഒരു പ്രമുഖ ക്ലീനിങ് ആൻഡ് മെയിന്‍റനൻസ് കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന സ്ഥലത്താണ് മിസൈൽ പതിച്ചത്. അപകടത്തിൽ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. പരിക്കേറ്റ 12 പേരും ബംഗ്ലാദേശ് പൗരന്മാരാണെന്നും അധികൃതർ വ്യക്തമാക്കി. സിവിൽ ഡിഫൻസ് വക്താവ് നൽകുന്ന വിവരമനുസരിച്ച്, ഇന്നാണ് സംഭവം നടന്നത്. വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

മിസൈൽ ആക്രമണത്തിൽ കെട്ടിടങ്ങൾക്കും മറ്റ് വസ്തുവകകൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. സംഭവത്തിൽ സ്വീകരിക്കേണ്ട നിയമപരമായ നടപടികൾ അധികൃതർ പൂർത്തിയാക്കി വരികയാണ്.

Tags:    
News Summary - Several homes in north damaged by helicopter fire during attempts to down Hezbollah drone, IDF says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.