കുവൈത്ത് സിറ്റി: യുദ്ധസാധ്യത ഇല്ലാതാക്കാൻ എല്ലാത്തരം ആണവായുധങ്ങളുടെയും വ്യാപനം തടയുന്നതിനുള്ള ഉറച്ച പിന്തുണ ആവർത്തിച്ച് കുവൈത്ത്.ഇതുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളെയും കുവൈത്ത് സ്വാഗതം ചെയ്തു.ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ഫസ്റ്റ് കമ്മിറ്റിയിൽ സംസാരിക്കവെ കുവൈത്ത് നയതന്ത്ര അറ്റാഷെ അബ്ദുറഹ്മാൻ അൽ ഹാഷിമാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
സമാധാനപരമായ ആവശ്യങ്ങൾക്കായി മാനുഷികവും സാമ്പത്തികവും ബൗദ്ധികവുമായ വിഭവങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടിയ അൽ ഹാഷിം കഴിഞ്ഞ വർഷം ലോകത്തെ സൈനിക ചെലവ് രണ്ട് ട്രില്യൺ യു.എസ് ഡോളർ കടന്നതായി വിശദീകരിച്ചു.
പ്രാദേശിക നിരായുധീകരണത്തിനായി നടത്തിയ ശ്രമങ്ങളെ പ്രശംസിച്ച അറ്റാഷെ ലാറ്റിനമേരിക്ക, കരീബിയൻ, ദക്ഷിണ പസഫിക്, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിൽ ആണവ ആയുധ രഹിത മേഖലകൾ സ്ഥാപിച്ച കരാറുകൾ ശ്രദ്ധേയമാണെന്ന് ചൂണ്ടികാട്ടി.1995 ലെ എൻ.പി.ടി റിവ്യൂ കോൺഫറൻസ് പുറപ്പെടുവിച്ച തീരുമാനപ്രകാരം ഇത് മിഡിലീസ്റ്റിലും പ്രാവർത്തികമാക്കണമെന്നും അൽ ഹാഷിം ആവശ്യപ്പെട്ടു. കുവൈത്തിന്റെ നേതൃത്വത്തിൽ നടന്ന രണ്ടാം സമ്മേളന വിജയത്തെ അൽ ഹാഷിം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.