പ്രതീകാത്മക ചിത്രം
മോസ്കോ: ഇറാനെതിരെ യു.എസും ഇസ്രേയേലും നടത്തുന്ന ആക്രമണത്തിൽ ഇറാന് മാനുഷിക സഹായം എത്തിച്ച് റഷ്യ. 13 ടണ്ണിലധികം വരുന്ന മരുന്നുകളും മറ്റ് അത്യാവശ്യ മെഡിക്കൽ സാമഗ്രികളുമാണ് റഷ്യൻ എമർജൻസി സിറ്റുവേഷൻസ് മന്ത്രാലയം വഴി ഇറാനിലേക്ക് അയച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ സഹായം ലഭ്യമാക്കിയതെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
റഷ്യയിൽ നിന്ന് പ്രത്യേക വിമാനമാർഗ്ഗം അസർബൈജാനിലെത്തിച്ച സഹായങ്ങൾ, അവിടെ നിന്ന് ഇറാനിലെ അധികൃതർക്ക് കൈമാറുകയാണ് റഷ്യ ചെയ്തത്. യുദ്ധസാഹചര്യത്തിൽ സുരക്ഷിതമായ മാർഗ്ഗത്തിലൂടെ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസർബൈജാൻ വഴി സഹായം എത്തിച്ചതെന്ന് റഷ്യൻ എമർജൻസി സിറ്റുവേഷൻസ് മന്ത്രാലയം വ്യക്തമാക്കി.
ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും സംയുക്തമായി ഇറാനിൽ ആരംഭിച്ച ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ആക്രമണത്തിൽ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും കുടുംബവും ഉൾപ്പെടെ 1300ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിന് മറുപടിയായി ഇസ്രായേലിലും ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളിലേക്കും എംബസികളിലേക്കും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.