വാഷിങ്ടൺ: ഇന്ത്യയും ചൈനയും ഉൾപ്പെടെ 16 പ്രധാന സാമ്പത്തിക ശക്തികൾക്കെതിരെ വ്യാപാര അന്വേഷണത്തിന് ഉത്തരവിട്ട് ട്രംപ് ഭരണകൂടം. പുതിയ ഇറക്കുമതി തീരുവകൾ ചുമത്താനുള്ള നീക്കമാണിതെന്ന് വിദഗ്ധർ.
ബുധനാഴ്ചയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് 1974 ലെ വ്യാപാര നിയമത്തിന്റെ സെക്ഷൻ 301 പ്രകാരം രണ്ട് വ്യത്യസ്ത അന്വേഷണങ്ങൾ പ്രഖ്യാപിച്ചത്. ഒരു അന്വേഷണം ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികളുടെ അധിക വ്യാവസായിക ശേഷി പരിശോധിക്കും. അതേസമയം മറ്റൊന്ന് നിർബന്ധിത തൊഴിൽ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
യു.എസ് ബിസിനസുകളെ ദോഷകരമായി ബാധിക്കുന്ന വിദേശ രാജ്യങ്ങളുടെ അന്യായ വ്യാപാര രീതികൾ അന്വേഷിക്കാനും അവർക്കെതിരെ നടപടിയെടുക്കാനും യു.എസ് ഭരണകൂടത്തെ അനുവദിക്കുന്നതാണ് സെക്ഷൻ 301. യു.എസിന്‍റെ ഏറ്റവും ശക്തമായ ഏകപക്ഷീയ വ്യാപാര നിർവഹണ ഉപകരണങ്ങളിലൊന്നായി ഇതിനെ കണക്കാക്കപ്പെടുന്നു. ലോക വ്യാപാര സംഘടനയുടെ (ഡ.ബ്ല്യു.ടി.ഒ) അംഗീകാരമില്ലാതെ പോലും വ്യാപാര നടപടികൾ ചുമത്താൻ ഈ നിയമം യു.എസിനെ അനുവദിക്കുന്നു.
സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് താരിഫ് ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന യു.എസ് സുപ്രീംകോടതി വിധിക്ക് ശേഷം ട്രംപിന്റെ ആഗോള താരിഫ് തന്ത്രം പുനരുജ്ജീവിപ്പിക്കാനുള്ള തന്ത്രമാണ് പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.
നയം അതേപടി തുടരുമെന്നും അമേരിക്കൻ തൊഴിലുകൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും യു.എസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ പറഞ്ഞു.
ഇന്ത്യക്കും ചൈനക്കും പുറമേ, യൂറോപ്യൻ യൂനിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, തായ്‌വാൻ, വിയറ്റ്നാം, തായ്‌ലൻഡ്, മലേഷ്യ, കംബോഡിയ, സിംഗപ്പൂർ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, സ്വിറ്റ്‌സർലൻഡ്, നോർവെ എന്നീ രാജ്യങ്ങളും യു.എസ് ഭരണകൂടത്തിന്റെ അന്വേഷണത്തിന് വിധേയമാണ്.
ആഗോള ആവശ്യകതയെക്കാൾ കൂടുതൽ വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളെക്കുറിച്ച് യു.എസ് അന്വേഷിക്കുമെന്ന് ഗ്രീർ പറയുന്നു. സബ്‌സിഡികൾ അല്ലെങ്കിൽ ചെറിയ വായ്പകൾ പോലുള്ള സർക്കാർ നയങ്ങൾ അമിത ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതും പരിശോധിക്കും. ആഗോള വിപണിയിൽ വിലകുറഞ്ഞ ഉൽപന്നങ്ങൾ കൊണ്ട് നിറയുന്നത് യു.എസ് വ്യവസായങ്ങളെ ദോഷകരമായി ബാധിച്ചേക്കാം എന്നതാണ് കാരണം.
നിർബന്ധിത തൊഴിൽ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി നിരോധിക്കുക എന്ന ലക്ഷ്യത്തോടെ മറ്റൊരു അന്വേഷണവും ആരംഭിക്കുമെന്ന് വ്യാപാര പ്രതിനിധി ഓഫീസ് അറിയിച്ചു. 60 ലധികം രാജ്യങ്ങൾക്ക് നേരെയായിരിക്കും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.