മുഹമ്മദ് മുര്‍സിക്ക് 40 വര്‍ഷം തടവ്

കൈറോ: ചാരവൃത്തിയാരോപിച്ച് ഈജിപ്ത് മുന്‍ പ്രസിഡന്‍റും ഫ്രീഡം ആന്‍റ് ജസ്റ്റിസ് പാര്‍ട്ടി നേതാവുമായ മുഹമ്മദ് മുര്‍സിയെ ജീവപര്യന്തമുള്‍പ്പെടെ 40 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. ഇതേ കേസില്‍ ആറ് ബ്രദര്‍ഹുഡ് അംഗങ്ങളുടെ വധശിക്ഷയും കൈറോ ക്രിമിനല്‍ കോടതി ശരിവെച്ചു. മറ്റു രണ്ടുപേരെ കൂടി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഈജിപ്തില്‍ 25 വര്‍ഷമാണ് ജീവപര്യന്തം തടവ്. എന്നാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് മുര്‍സിക്ക് 15 വര്‍ഷത്തെ ശിക്ഷ കൂടി വിധിക്കുകയായിരുന്നു. ഡോക്യുമെന്‍ററി ഫിലിം  നിര്‍മാതാവ് അഹ്മദ് അബ്ദു അലി അഫിഫി, റശദ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടര്‍ അസ്മാഉല്‍ ഖത്തീബ്, അല്‍ജസീറയുടെ ന്യൂസ് പ്രൊഡ്യൂസര്‍ അലാ ഉമര്‍ മുഹമ്മദ്, അല്‍ജസീറ ന്യൂസ് എഡിറ്റര്‍ ഇബ്രാഹിം മുഹമ്മദ് ഹിലാല്‍ എന്നിവരാണ് വധശിക്ഷക്കു വിധിക്കപ്പെട്ട ആറുപേരിലുള്ളത്. രഹസ്യസ്വഭാവമുള്ള  രേഖകള്‍ ഖത്തറിനു ചോര്‍ത്തിക്കൊടുത്തെന്നും അല്‍ജസീറ ചാനലിന് അത് വില്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് മുര്‍സിയെ ജയിലിലടച്ചത്.
 സൈനിക മേധാവി, സൈനിക ഇന്‍റലിജന്‍സ്, സായുധസേന, സേനയുടെ ആയുധശേഖരം തുടങ്ങി രാജ്യത്തിന്‍െറ തന്ത്രപ്രധാന രേഖകള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. അതിനു പുറമെ, ബ്രദര്‍ഹുഡ് സംഘടനയില്‍ പ്രവര്‍ത്തിച്ചതിനും കലാപകാലത്ത് പൊലീസിനെ ആക്രമിച്ചതിനും പൊതുമുതലുകള്‍ നശിപ്പിച്ചതിനും മുര്‍സിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ അട്ടിമറിച്ച സൈനിക നടപടിയില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ അനുയായികളെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് ബ്രദര്‍ഹുഡ്  നേതാവ് മുഹമ്മദ് ബദീഇനെയും 35 പേരെയും വധശിക്ഷക്കു വിധിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.