കാഠ്മണ്ഡു: നേപ്പാളിലെ മനകാമന ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഗോർഖ ജില്ലയിലെ ഷാഹിദ് ലഖാൻ റൂറൽ മുനിസിപ്പാലിറ്റിയിലെ കാന്താർ മേഖലയിലാണ് അപകടമുണ്ടായതെന്ന് ഗോർഖ ജില്ലാ പൊലീസ് ഓഫീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡി.എസ്.പി) രാജ് കുമാർ ശ്രേഷ്ഠ അറിയിച്ചു.
തീർത്ഥാടകർ സഞ്ചരിച്ച ഇലക്ട്രിക് മിനി ബസ് റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസ്സിൽ പന്ത്രണ്ടിലധികം യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെ ചിത്‌വൻ ജില്ലയിലെ ഭരത്പൂരിലുള്ള ചിത്‌വൻ മെഡിക്കൽ കോളജിലേക്ക് ചികിത്സക്കായി മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. തീവ്രമായ ചെരിവുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് വാഹനം അപകടത്തിൽപ്പെട്ടത്.
ബസ്സിൽ ഉണ്ടായിരുന്നവർ മിക്കവാറും ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നതിനെക്കുറിച്ചുള്ള കൃത്യമായ ഔദ്യോഗിക പട്ടിക പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ എംബസിയുമായി നേപ്പാൾ ഭരണകൂടം ആശയവിനിമയം നടത്തിവരികയാണ്. നേപ്പാളിലെ മലയോര പാതകളിൽ ഡ്രൈവർമാർക്ക് അമിത വേഗതയും, വീതികുറഞ്ഞ റോഡുകളും, മഴയും മഞ്ഞും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രത്യേകിച്ച് മനകാമന ക്ഷേത്രം പോലെയുള്ള വിനോദസഞ്ചാര തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള റോഡുകളിൽ ഇത്തരം അപകടങ്ങൾ പതിവാകുന്നത് നേപ്പാൾ ഗവൺമെന്റിന് വലിയ സമ്മർദമുണ്ടാക്കുന്നുണ്ട്.
നേപ്പാളിൽ സമീപകാലത്തായി റോഡപകടങ്ങൾ വലിയ രീതിയിൽ വർധിച്ചുവരികയാണ്. 2024 ആഗസ്റ്റിൽ അൻബുഖൈരേനി മേഖലയിൽ ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 27 പേർ കൊല്ലപ്പെട്ടിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 7,669 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡപകടങ്ങൾ നേപ്പാളിന്റെ സാമ്പത്തിക മേഖലയെയും കാര്യമായി ബാധിക്കുന്നുണ്ട്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GNP) 1.5 ശതമാനം ഇത്തരം അപകടങ്ങൾ മൂലമുള്ള നഷ്ടമാണെന്ന് ലോകബാങ്ക് പഠനം സൂചിപ്പിക്കുന്നു. റോഡപകടങ്ങളിൽ മരിക്കുന്നവരിൽ 70 ശതമാനവും കാൽനടയാത്രക്കാരും സൈക്ലിസ്റ്റുകളും ഇരുചക്രവാഹന യാത്രികരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.