ബാങ്കോക്ക്: തായ്‍ലൻഡിൽ ഇന്ത്യക്കാർക്കുള്ള വിസ നയത്തിൽ മാറ്റം. ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം തുടരുമെങ്കിലും രാജ്യത്ത് താമസിക്കാവുന്ന പരമാവധി കാലാവധി 60ൽ നിന്ന് 30 ദിവസമായി കുറച്ചു.
വിസ രഹിത പ്രവേശനം നിർത്തലാക്കാൻ നിർദേശം നൽകിയതിന് പിന്നാലെ ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയിരുന്നു. നിർദേശം പ്രാബല്യത്തിൽ വന്നില്ലെങ്കിലും യാത്രക്കാർക്കിടയിൽ ഇത് അനിശ്ചിതത്വവും ആശങ്കയും സൃഷ്ടിച്ചു. ഇതിന് പിന്നാലെയാണ് തായ് അധികൃതരുടെ പുതിയ തീരുമാനം. ചൈനയും മലേഷ്യയും കഴിഞ്ഞാൽ തായ്‍ലൻഡിന്റെ ഏറ്റവും വലിയ ടൂറിസം മാർക്കറ്റാണ് ഇന്ത്യ.
തായ്‌ലൻഡ് ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് ഇപ്പോഴും സൗഹൃദ സ്ഥാനമായി തുടരുമെന്ന് തായ്‍ലൻഡ് ടൂറിസം മന്ത്രി സുരസക് ഫഞ്ചാരോൻവോറകുൽ പറഞ്ഞു. വിനോദസഞ്ചാരത്തിനായി എത്തുന്നവർക്ക് ഇപ്പോഴും വിസ ആവശ്യമില്ല. എന്നാൽ രാജ്യത്ത് 30 ദിവസത്തിൽ കൂടുതൽ തുടരാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി വിസക്ക് അപേക്ഷിക്കേണ്ടിവരുമെന്നും തായ് അധികൃതർ വ്യക്തമാക്കി.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം ദുരുപയോഗം തടയുന്നതിനായാണ് പുതിയ തീരുമാനം. ഇന്ത്യൻ യാത്രികർക്കിടയിൽ ഏറെ ജനപ്രിയമായ തായ്‌ലൻഡിന്റെ വിസ രഹിത പ്രവേശനം തുടരുന്നതോടെ അവധിക്കാല യാത്രകൾക്ക് വലിയ തിരിച്ചടിയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. പുതിയ നിയന്ത്രണം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
മേയ് മാസത്തിൽ വിസ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടിക 93ൽനിന്ന് 54 ആക്കി കുറക്കുന്നതിനുള്ള നിർദേശത്തിന് തായ് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഈ നിയമം പ്രാബല്യത്തിൽ വന്നിരുന്നില്ല. നിലവിൽ ഇന്ത്യക്കൊപ്പം ക്രൊയേഷ്യ, ബൾഗേറിയ, സൈപ്രസ്, മാൾട്ട, മാലിദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ള സന്ദർശകർക്കും 30 ദിവസത്തെ വിസ രഹിത പ്രവേശനം ലഭിക്കും.
ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ, ക്രാബി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് വിസ ഇളവ് ഉണ്ടായിരുന്നതോടെ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം വലിയ തോതിൽ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.