മഹ്‌മൂദ് അഹ്മദി നെജാദ്

മൊസാദ് ബന്ധം നിഷേധിച്ച് ഇറാൻ മുൻ പ്രസിഡന്റ് അഹ്മദി നെജാദ്; ‘പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം, വീട്ടുതടങ്കലിൽ അല്ല’

വാഷിങ്ടൺ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദുമായി രഹസ്യബന്ധം പുലർത്തിയെന്ന 'ദ ന്യൂയോർക്ക് ടൈംസ്' വാർത്ത നിഷേധിച്ച് ഇറാൻ മുൻ പ്രസിഡന്റ് മഹ്‌മൂദ് അഹ്മദി നെജാദ്. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അഹ്മദി നെജാദ് വീട്ടുതടങ്കലിലല്ലെന്നും അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു. നെജാദിനെ മൊസാദ് തങ്ങളുടെ ചാരനായി റിക്രൂട്ട് ചെയ്യാൻ വർഷങ്ങളോളം നീണ്ട അതീവ രഹസ്യ ദൗത്യം നടത്തിയെന്നും ഇറാനിൽ ഭരണം അട്ടിമറിച്ച് അദ്ദേഹത്തെ പുതിയ ഭരണാധികാരിയായി നിയമിക്കാനായിരുന്നു പദ്ധതിയെന്നുമായിരുന്നു റിപ്പോർട്ട്. മുൻ യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഇത്തരം വ്യാജ റിപ്പോർട്ടുകൾ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനും ഇറാനിൽ ആഭ്യന്തര ഭിന്നത വളർത്താനും ലക്ഷ്യമിട്ടാണെന്ന് അഹ്മദി നെജാദ് പ്രസ്താവനയിൽ അറിയിച്ചു. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിനെ ‘അസംബന്ധം’ എന്നാണ് വിശേഷിപ്പിച്ചത്. വീട്ടുതടങ്കലിലാണെന്ന റിപ്പോർട്ടും ഓഫിസ് നിഷേധിച്ചു. ‘ദ ന്യൂയോർക്ക് ടൈംസ് പ്രചരിപ്പിച്ച ആരോപണങ്ങൾ തീർത്തും തെറ്റാണ്, ഞങ്ങൾ പൂർണമായും നിഷേധിക്കുന്നു. അവരുടെ വാദങ്ങളെ പിന്തുണക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണ്’ -ഓഫിസ് വ്യക്തമാക്കി.

നിരവധി വർഷങ്ങളോളം അഹ്മദി നെജാദുമായി മൊസാദ് രഹസ്യബന്ധം പുലർത്തിയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിദേശയാത്രകൾക്കും താമസത്തിനുമുള്ള സാമ്പത്തിക സഹായങ്ങൾ ഇസ്രായേൽ നൽകിയിരുന്നതായും ബുഡാപെസ്റ്റ് കേന്ദ്രീകരിച്ച് നിരവധി രഹസ്യ കൂടിക്കാഴ്ചകൾ നടന്നതായും പറയപ്പെടുന്നു. 2024ന്റെ തുടക്കത്തിൽ ബുഡാപെസ്റ്റിലെ ലുഡോവിക യൂനിവേഴ്‌സിറ്റി ഓഫ് പബ്ലിക് സർവിസിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഒരു സമ്മേളനം നടത്താനും അതിലേക്ക് നെജാദിനെ ക്ഷണിക്കാനും ഹംഗേറിയൻ സർക്കാർ ഉദ്യോഗസ്ഥൻ സർവകലാശാലാ റെക്ടർ പ്രഫസർ ഗെർഗലി ഡെലിയോട് ആവശ്യപ്പെട്ടിരുന്നു.

അഹ്മദി നെജാദും ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളും തമ്മിൽ രഹസ്യ ചർച്ച നടത്താനുള്ള ഒരു മറ മാത്രമായിരുന്നു ഈ സമ്മേളനമെന്നും അന്ന് മൊസാദ് മേധാവിയായിരുന്ന ഡേവിഡ് ബാർണിയ ബുഡാപെസ്റ്റിലെത്തി നെജാദിനെ നേരിട്ട് കണ്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടിക്കാഴ്ചക്ക് ശേഷം, മുൻ ഇറാൻ പ്രസിഡന്റുമായി വിജയകരമായി ആശയവിനിമയ ചാനൽ സ്ഥാപിച്ച വിവരം മൊസാദ് സി.ഐ.എയെ അറിയിച്ചിരുന്നു.

അധികാരത്തിലിരിക്കുമ്പോൾ ഇസ്രായേലിനോട് കടുത്ത നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണ് നെജാദ്. അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങിൽ നെജാദ് പങ്കെടുത്തിരുന്നു. 2005 മുതൽ 2013 വരെയാണ് അദ്ദേഹം ഇറാൻ പ്രസിഡന്‍റായിരുന്നത്.

Tags:    
News Summary - Former Iranian President Ahmadinejad denies report alleging Mossad contacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.