ജുബൈൽ: ജൂൺ രണ്ടിന് സൗദി കിഴക്കൻ പ്രവിശ്യയിലെ നാരിയയിൽ നിര്യാതനായ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി രാമചന്ദ്രെൻറ (59) മൃതദേഹം ഒരു മാസത്തിന് ശേഷം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. സാങ്കേതിക കാരണങ്ങളാൽ നാട്ടിലെത്തിക്കാനുളള നടപടികൾ വൈകുന്നതറിഞ്ഞ് ജിദ്ദ കെ.എം.സി.സി പ്രവർത്തകൻ ശിഹാബ് താമരക്കുളത്തിെൻറ ഇടപെടലാണ് വഴിത്തിരിവായത്.
ഇദ്ദേഹത്തിെൻറ അഭ്യർഥന പ്രകാരം ജുബൈൽ കെ.എം.സി.സി പ്രസിഡൻറ് സലാം ആലപ്പുഴ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. കെ.എം.സി.സി വെൽഫെയർ വിഭാഗം കൺവീനർ ഹനീഫ കാസിമിനെ ഇതിനായി ചുമതലപ്പെടുത്തി. ജുബൈലിലെ സാമൂഹിക പ്രവർത്തകൻ സലീം ആലപ്പുഴയുമായി ചേർന്ന് ആവശ്യമായ രേഖകളും മറ്റ് ഔദ്യോഗിക നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്തു.
എന്നാൽ, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിമാന ടിക്കറ്റ് ലഭിക്കുന്നതിന് തടസം നേരിട്ടതോടെ കെ.സി. വേണുഗോപാൽ എം.പി., ഹാരിസ് ബീരാൻ എം.പി., മുൻ മന്ത്രി ജി. സുധാകരൻ എന്നിവർ വിഷയത്തിൽ ഇടപെടുകയും ഇതോടെ ഇന്ത്യൻ എംബസി വിമാന ടിക്കറ്റ് ലഭ്യമാക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള അവസാനഘട്ട നടപടികൾ വേഗത്തിലായി.
നടപടിക്രമങ്ങളുടെ എല്ലാ ഘട്ടങ്ങളിലും നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തത് റിയാദ് കെ.എം.സി.സി പ്രവർത്തകൻ സിയാദായിരുന്നു. രാമചന്ദ്രെൻറ സുഹൃത്തായ നജീബിനൊപ്പം ശിഹാബ് താമരക്കുളം, റിയാദ് കെ.എം.സി.സി പ്രതിനിധികളായ ഹാരിസ്, സജീർ, നാരിയ കെ.എം.സി.സി പ്രവർത്തകൻ ആഷിക് എന്നിവരും വിവിധ ഘട്ടങ്ങളിൽ ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.