ഹഫർ: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ മരിച്ച കോഴിക്കോട് എടക്കാട് പുതിയങ്ങാടി സ്വദേശി ഉഴുത്താൽ പറമ്പിൽ മുന്ന സാഹിലിെൻറ (26) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കി.
കഴിഞ്ഞ നാല് വർഷമായി ഹഫർ അൽ ബാത്തിനിലെ ഒരു ഭക്ഷ്യോൽപന്ന വിതരണ കമ്പനിയിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു മുന്ന സാഹിൽ. ഒരാഴ്ച മുമ്പാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിെൻറ ഗോഡൗണിനോട് ചേർന്നുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മുന്നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സൗദി പൊലിസ് സ്ഥലത്തെത്തി ആവശ്യമായ അന്വേഷണങ്ങളും തുടർനടപടികളും പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം വിട്ടുനൽകിയത്.
ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡൻറ് വിബിൻ മറ്റത്തിെൻറ നേതൃത്വത്തിൽ പൂർത്തിയാക്കി. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് എടക്കാട് പുതിയങ്ങാടിയിലെ കോയ റോഡ് തെരുവത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കം നടത്തി.
അഷ്റഫ്–സാഫിയ ദമ്പതികളുടെ മകനാണ് മുന്ന സാഹിൽ. നിഹാൽ റോഷൻ സഹോദരനാണ്. അഞ്ച് മാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ മുന്ന സാഹിൽ, പുതിയ വീടിെൻറ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാനും മാസങ്ങൾക്ക് ശേഷം നടക്കാനിരുന്ന തെൻറ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കുമായി ഈ മാസം 26-ന് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് ഈ ദാരുണ സംഭവം. മുന്ന സാഹിലിെൻറ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രവാസി സമൂഹത്തിനും ആഴത്തിലുള്ള ദുഃഖമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.