തിരുവനന്തപുരം: ട്രെയിനുകളിൽ വന്നിറങ്ങുന്നവർക്ക് സ്ഥലം ചുറ്റിക്കാണാൻ ഇനി സ്റ്റേഷനുകളിൽ വാടക ബൈക്കുകളും. ചെങ്ങന്നൂർ സ്റ്റേഷനിൽ പരീക്ഷണ സ്വഭാവത്തിൽ ആരംഭിച്ച സംരംഭം സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം. സ്വകാര്യ സംരംഭകരുമായി സഹകരിച്ചാണ് വാടക ബൈക്ക് പദ്ധതി തയാറാക്കുന്നത്.
സ്റ്റേഷനുകളിൽ ഇതിനായി കൗണ്ടറുകൾ ഒരുക്കാനും ബൈക്കുകൾ സൂക്ഷിക്കാനുമുള്ള സ്ഥലസൗകര്യം റെയിൽവേ നൽകും. മണിക്കൂർ, ദിവസാടിസ്ഥാനത്തിലാണ് ഇരുചക്ര വാഹനങ്ങൾ വാടകക്ക് ലഭിക്കുക. തിരുവനന്തപുരം, വർക്കല, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം ഇത് സംബന്ധിച്ച ആലോചനകൾ പുരോഗമിക്കുകയാണ്. ഉപാധികളും മാനദണ്ഡങ്ങളും അനുസരിച്ച് സർവിസ് ഏർപ്പെടുത്താൻ കഴിയുന്ന സേവനദാതാക്കളെ ലഭിച്ചാൽ സാധ്യമാകും വേഗത്തിൽ സ്റ്റേഷൻ തലത്തിൽ സംവിധാനം ആരംഭിക്കാനാണ് തീരുമാനം.
പൊതു നിബന്ധനകൾക്ക് പുറമേ യാത്രക്കാരുടെ പരാതിക്കിടയാക്കരുത്, അമിത നിരക്ക് ഇൗടാക്കരുത് എന്നീ കർശന നിർദേശങ്ങളാണ് സ്വകാര്യ സംരംഭകർക്ക് മുന്നിൽ റെയിൽവേ വെക്കുന്നത്. നിരക്കുകൾ റെയിൽവേയുടെ അനുമതിയോടെ കൗണ്ടറിൽ പ്രദർശിപ്പിക്കും. ഡ്രൈവിങ് ലൈസൻസും തിരിച്ചറിയൽ കാർഡിെൻറ പകർപ്പും നൽകിയാൽ വണ്ടി റെഡി. ഇന്ധനച്ചെലവ് വാടകക്കെടുക്കുന്നയാൾ വഹിക്കണം. വാഹനം തിരിച്ചേൽപിക്കുന്നതുവരെ ഉത്തരവാദി വാടകക്കാരനായിരിക്കും.
സ്റ്റേഷനുകൾക്ക് അനുബന്ധമായുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് വാടക ബൈക്കുകൾ സഹായകരമാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികൾക്ക് സംവിധാനം ഉപകാരപ്പെടുമെന്നും റെയിൽവേ കരുതുന്നു. ട്രെയിൻ വൈകുകയോ അല്ലെങ്കിൽ കൂടുതൽ നേരം കാത്തിരിക്കുകയോ ചെയ്യേണ്ട സാഹചര്യങ്ങളിൽ അത്യാവശ്യ ചുറ്റിക്കറങ്ങലുകൾക്കും ബൈക്കടുക്കാം. ഇതിനോടകം സംരംഭം തുടങ്ങിയ ചെങ്ങന്നൂരിൽ 10 ബുള്ളറ്റ് ബൈക്കുകളാണുള്ളത്. ശബരിമല തീർഥാടകരാണ് അധികവും ഇവ പ്രയോജനപ്പെടുത്തുന്നത്. കറുത്ത പശ്ചാത്തലത്തിൽ മഞ്ഞ അക്ഷരങ്ങളിലാണ് ഇവയുടെ നമ്പർ പ്ലേറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.