സമസ്ത മഹാസമ്മേളന വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ സ്വീകരിച്ചാനയിക്കുന്നു. എം.എ. യൂസുഫലി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ സമീപം

മുസ്‍ലിം നവോത്ഥാനത്തിൽ സമസ്തയുടെ പങ്ക് പ്രധാനം -മുഖ്യമന്ത്രി

കുണിയ: വർഗീയതക്കും മതരാഷ്ട്രവാദത്തിനുമെതിരെ നമുക്ക് ഒരുമിച്ച് നിൽക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിച്ചമർത്തപ്പെട്ടവരുടെ ഭാഷയോ നിറമോ വിശ്വാസമോ ഒന്നും പ്രശ്നമല്ലെന്നും ഇരക്കൊപ്പമാണ് നമ്മൾ എന്നുമുണ്ടാകുകയെന്നും പ്രതിസ്ഥാനത്തുള്ളവരുടെ പ്രശസ്തിയൊന്നും അതിന് തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്ത നൂറാംവാർഷിക മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പിറവി കൊണ്ട് ഒരുനൂറ്റാണ്ടാണ് സമസ്ത പൂർത്തിയാക്കുന്നത്. അതൊരു ചെറിയ കാര്യമല്ല. മുസ്‍ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ വൈജ്ഞാനിക നവോത്ഥാനത്തിൽ സമസ്ത വഹിച്ച പങ്ക് പ്രധാനമാണ്. പൗരത്വത്തിന്റെ മാനദണ്ഡം വരെ മതമാക്കുന്ന കാലത്താണ് നാം കഴിയുന്നത്. പൗരത്വത്തിന്റെ മാനദണ്ഡം മതമാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. പൗരത്വപട്ടികയിൽനിന്ന് പുറത്താക്കി ജനങ്ങളെ തടങ്കലിലാക്കാനുള്ള തിട്ടൂരവും പ്രഖ്യാപിക്കുന്നു. അത് ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്. രാജ്യം ഏറെ പ്രയാസമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

ഒരുമതം, ഭാഷ, ഭക്ഷണം എന്നിങ്ങനെ മതിയെന്ന ഏകശില സ്വഭാവം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പൗരത്വത്തിന്റെ പേരിൽ കേരളത്തിൽ ഒരാളെയും തടങ്കലിൽ ആക്കില്ലെന്ന് നേരത്തേ പറഞ്ഞതാണ്. ഒരിക്കൽ കൂടി അക്കാര്യം ഇവിടെ പ്രഖ്യാപിക്കുകയാണ്. പൗരത്വമെന്ന പോലെ വോട്ടർപട്ടികയിൽനിന്ന് പേര് വെട്ടാൻ ശ്രമം നടക്കുന്നു. അതും ഗൗരവമായാണ് സർക്കാർ കാണുന്നത്. രാജ്യത്ത് മതനിരപേക്ഷത ശക്തിപ്പെടണം. മതനിരപേക്ഷതക്ക് മാത്രമേ വർഗീയതയെ എതിർക്കാൻ കഴിയൂ. വർഗീയതയെ ഒരിക്കലും വർഗീയതകൊണ്ട് നേരിടാൻ കഴിയില്ല. എല്ലാ വിഭാഗങ്ങളും ഒരുമിച്ചുനിന്ന് വർഗീയതയെ പ്രതിരോധിക്കണം. ഈയൊരു ബോധം സമൂഹത്തിൽ വളർത്തുകയെന്നത് പ്രധാനമാണ്. മാനവികതയുടെ ശത്രു ഫാഷിസമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പെരുന്നാളിന് മൂന്നു ദിവസം അവധി വേണം -സമസ്ത

കുണിയ: സംസ്ഥാനത്ത് പെരുന്നാളിന് മൂന്ന് ദിവസം അവധി വേണമെന്നും അതിനനുസരിച്ച് വിദ്യാഭ്യാസ കലണ്ടറിൽ മാറ്റം വരുത്തണമെന്നും സമസ്ത. സാമൂഹിക സാഹചര്യങ്ങൾ സർക്കാർ മനസ്സിലാക്കണമെന്നും മദ്റസ സമയമാറ്റത്തിൽ നേരത്തേ നൽകിയ ഉറപ്പ് പാലിക്കണമെന്നും സമസ്ത നൂറാം വാർഷിക മഹാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ എന്നിവയുമായി ബന്ധപ്പെട്ട് നിലവിൽ നൽകിവരുന്ന അവധി ദിനങ്ങൾ അപര്യാപ്തമാണ്. ദൂരസ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്കും പഠിക്കുന്നവർക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി ഒട്ടും സഹായകരമല്ല. രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണം.

ചന്ദ്രദർശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം പെരുന്നാൾ അവധി പലപ്പോഴും കൃത്യമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ പെരുന്നാളിന് മുമ്പും ശേഷവുമുള്ള ദിവസങ്ങൾകൂടി ഉൾപ്പെടുത്തി അവധി കലണ്ടർ പരിഷ്കരിക്കണം.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം പരിഗണിച്ച്, വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ നമസ്കാരത്തിന് തടസ്സമാകാത്ത രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരീക്ഷകൾക്കും സമയക്രമം നിശ്ചയിക്കേണ്ടത് അനിവാര്യമാണ്. ജുമുഅ സമയത്ത് പരീക്ഷകൾ നിശ്ചയിക്കുന്നതും ക്ലാസുകൾ നടത്തുന്നതും വിശ്വാസികളായ വിദ്യാർഥികളോടും അധ്യാപകരോടുമുള്ള അനീതിയാണ്. വെള്ളിയാഴ്ചകളിൽ കൃത്യമായ ഇടവേള ഉറപ്പാക്കിക്കൊണ്ടും പരീക്ഷാ ടൈംടേബിളുകൾ മുൻകൂട്ടി ഏകോപിപ്പിച്ചുകൊണ്ടും മദ്റസ സമയവിഷയത്തിൽ സർക്കാറുകൾ നൽകിയ ഉറപ്പുകൾ നടപ്പാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Tags:    
News Summary - Pinarayi Vijayan at samastha conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.