കൊച്ചി: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ബി.കെമാൽ പാഷ ഹൈകോടതി രജിസ്ട്രാ൪ ജനറലായി തിങ്കളാഴ്ച ചുമതലയേൽക്കും. എ.വി.രാമകൃഷ്ണ പിള്ള ഹൈകോടതി ജഡ്ജിയായ ഒഴിവിലേക്കാണ് നിയമനം. പരേതനായ പി.ബി.ബാദിഷയുടെയും സൈനബാ ബീവിയുടെയും മകനായ കെമാൽ പാഷ കൊല്ലം അഞ്ചൽ സ്വദേശിയാണ്. ’76 ൽ അഞ്ചൽ സെൻറ് ജോൺസ് കോളജിൽനിന്ന് ബിരുദവും തിരുവനന്തപുരം ലോ കോളജിൽനിന്ന് നിയമ ബിരുദവും നേടി. ’79 ൽ അഭിഭാഷകനായി എൻറോൾ ചെയ്തശേഷം എം.ജി യൂനിവേഴ്സിറ്റിയിൽനിന്ന് എൽ.എൽ.എം പാസായി. 1995ൽ ജില്ലാ സെഷൻസ് ജഡ്ജിയായാണ് ജുഡീഷ്യൽ സ൪വീസിൽ പ്രവേശിച്ചത്. എറണാകുളത്തും തിരുവനന്തപുരത്തും രണ്ടാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജിയായും തിരുവനന്തപുരം, തൃശൂ൪ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായും കോട്ടയത്ത് അഡീഷനൽ സെഷൻസ് ജഡ്ജിയായും സേവനമനുഷ്ഠിച്ചു. മൂന്ന് വ൪ഷത്തോളം എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയായും പ്രവ൪ത്തിച്ചു. 2010 മേയ് മുതൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാണ്. മാള ഇരട്ടക്കൊലപാതകം, പെരിഞ്ഞനം കൊലക്കേസ്, പച്ചാളം ബിന്ദു വധക്കേസ് ഉൾപ്പെടെ അനവധി കേസുകളിൽ ഇദ്ദേഹം വിധി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.