ഡാം ഡീകമീഷന്‍ ആവശ്യം തള്ളി

ന്യൂദൽഹി: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ അടിയന്തരമായി വല്ലതും ബോധിപ്പിക്കാനുണ്ടെങ്കിൽ കേരളത്തിൻെറ പ്രതിനിധിയായ ജസ്റ്റിസ് കെ.ടി. തോമസിനെയാണ് സമീപിക്കേണ്ടതെന്ന് സുപ്രീംകോടതി നി൪ദേശിച്ചു.

മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഡാം ഡീകമീഷൻ ചെയ്യണമെന്നുമാവശ്യപ്പെട്ട് അണക്കെട്ടിനു താഴെ താമസിക്കുന്നവ൪ നൽകിയ ഹരജി തള്ളിയാണ് സുപ്രീംകോടതി ചൊവ്വാഴ്ച നൽകിയ നി൪ദേശം വ്യാഴാഴ്ചയും ആവ൪ത്തിച്ചത്.  നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്ന് പറഞ്ഞ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഹരജിയിൽ അവകാശപ്പെട്ട അടിയന്തര സാഹചര്യമില്ളെന്ന് വിലയിരുത്തി. കേരളീയ൪ക്ക് അടിയന്തരമായി വല്ല പരാതിയുമുണ്ടെങ്കിൽ ഉന്നതാധികാര സമിതിയിൽ ഉന്നയിക്കാൻ കേരളത്തിൻെറ പ്രതിനിധിയായ മുൻ സുപ്രീംകോടതി ജഡ്ജിയുണ്ടെന്നും അദ്ദേഹത്തെ സമീപിക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.


ജലനിരപ്പ് 120 അടിയാക്കി കുറക്കണമെന്നാവശ്യപ്പെട്ട് കേരളം സമ൪പ്പിച്ച ഹരജി ചൊവ്വാഴ്ച സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളിയതിനു പിറകെയാണ് മുല്ലപ്പെരിയാ൪ അണക്കെട്ടിൻെറ താഴ്ഭാഗത്ത് താമസിക്കുന്നവരുംഓൾ കേരള ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലും സംയുക്തമായി സമ൪പ്പിച്ച ഹരജി വ്യാഴാഴ്ച സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. മുല്ലപ്പെരിയാ൪ കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാബെഞ്ചിനു പകരം ആ ബെഞ്ചിലുള്ള ജസ്റ്റിസുമാരായ ഡി.കെ. ജയിൻ, അനിൽ ദവെ എന്നിവരടങ്ങുന്ന നാലാം നമ്പ൪ കോടതിയാണ് തദ്ദേശീയരുടെ ഹരജി എടുത്തത്.  


അണക്കെട്ടിലെ വെള്ളം വറ്റിച്ചുകളയണമെന്ന് പരിസരവാസികൾക്കുവേണ്ടി ഹാജരായ കേരളത്തിൻെറ മുൻ സ്റ്റാൻഡിങ് കോൺസൽ അഡ്വ. ദിനേശ് ആവശ്യപ്പെട്ടത് കോടതി ചോദ്യം ചെയ്തു. ഏതു രീതിയിൽ അണക്കെട്ടിലെ വെള്ളം വറ്റിച്ചുകളയാനാണ് താങ്കൾ നി൪ദേശിക്കുന്നതെന്ന് ജസ്റ്റിസ് ജയിൻ അഭിഭാഷകനോട് ചോദിച്ചെങ്കിലും അദ്ദേഹത്തിന് ഒരു വഴിയും നി൪ദേശിക്കാനായില്ല. അടിയന്തര നടപടിയെടുക്കാത്തതിന് പ്രധാനമന്ത്രിക്കു കീഴിലുള്ള ദേശീയ ദുരന്തനിവാരണ അതോറിറ്റിയെ അഭിഭാഷകൻ കുറ്റപ്പെടുത്തിയതും കോടതിക്ക് രസിച്ചില്ല. പ്രധാനമന്ത്രി ഒന്നും ചെയ്തില്ളെന്ന് എവിടെനിന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും കോടതി തിരിച്ചുചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.