കോട്ടയം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജൂൺ ഒന്നു മുതൽ അഞ്ചു വരെ നടത്തിയ ലഹരിവിരുദ്ധ പരിശോധനകളിൽ അഞ്ച് ദിവസത്തിനിടെ 40 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 45 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പരിശോധനകളിൽ നിന്ന് 207.39 ഗ്രാം കഞ്ചാവ്, ഏഴു കഞ്ചാവ് ബീഡികൾ എന്നിവയും 33 മറ്റ് ലഹരി/ നിരോധിത വസ്തുക്കളും പിടിച്ചെടുത്തു. പുകയില നിയന്ത്രണ നിയമം സി.ഒ.ടി.പി.എ പ്രകാരവും വ്യാപക പരിശോധന നടന്നു. അഞ്ച് ദിവസത്തിനിടെ 74 കേസുകൾ രജിസ്റ്റർ ചെയ്യുകയും 74 പേർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
ചങ്ങനാശ്ശേരിയിൽ ജൂൺ അഞ്ചിന് പൊലീസ് നടത്തിയ പരിശോധനയിൽ 2.11 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. കാറിന്‍റെ ഡ്രൈവർ കോട്ടയം തൃക്കൊടിത്താനം പൊട്ടശ്ശേരി പുതുപ്പറമ്പിൽ മാഹിൻ സൽമാൻ മുഹമ്മദ് (31) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് 4.15ഓടെ കുരിശുംമൂട് ഭാഗത്ത് നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന വെള്ള മാരുതി സ്വിഫ്റ്റ് കാർ, പാറേൽ പള്ളിക്ക് സമീപം ജിയോ പെട്രോൾ പമ്പ് ഭാഗത്തുവെച്ച് പൊലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പ്രതിയുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് ചെറിയ സിപ്പ്-ലോക്ക് കവറുകളിലായി സൂക്ഷിച്ചിരുന്ന വെള്ള നിറത്തിലുള്ള ക്രിസ്റ്റൽ രൂപത്തിലുള്ള പദാർഥം കണ്ടെത്തിയത്. പരിശോധനയിൽ എം.ഡി.എം.എ ആണെന്ന് സ്ഥിരീകരിച്ചു.
പ്രതിയുടെ കാറിൽ നിന്ന് ഗ്ലാസ് സ്മോക്കിങ് പൈപ്പ്, റോളിങ് പേപ്പർ, മൊബൈൽ ഫോൺ, പണം, തിരിച്ചറിയൽ രേഖകൾ എന്നിവയും പൊലീസ് കണ്ടെടുത്തു. പ്രതി സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരി സബ് ഇൻസ്പെക്ടർ സജിത്ത് മോന്‍റെ നേതൃത്വത്തിൽ ജൂനിയർ എസ്.ഐ എ. ഫാത്തിമ, സി.പി.ഒമാരായ എം.എ. നിയാസ്, ശരത് കമലാസനൻ, എസ്.സി.പി.ഒ തോമസ് സ്റ്റാൻലി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി. അനീഷ് പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.