കോട്ടയം: സമസ്ത സേവന മേഖലകളും മെച്ചപ്പെട്ട സേവനത്തിനായി അത്യധ്വാനം ചെയ്യുമ്പോൾ മിണ്ടാട്ടമില്ലാതെ കോട്ടയം കെ.എസ്.ആർ.ടി.സിയുടെ അന്വേഷണ വിഭാഗം. മിക്ക ഡിപ്പോകളിലുമെന്ന പോലെ കോട്ടയത്തും അന്വേഷണങ്ങൾക്കുള്ള സീറ്റിൽ ആളെ കാണുക അപൂർവം. അതിനു പുറമെ അത്യാവശ്യ കാര്യങ്ങൾക്ക് ബന്ധപ്പെടാൻ ശ്രമിച്ചാൽ കെ.എസ്.ആർ.ടി.സി എൻക്വയറി വിഭാഗത്തിൽ ഫോൺ എടുക്കാറേയില്ലെന്ന പരാതി വ്യാപകമാണ്.
ആലിപ്പഴം വീഴുന്നതു പോലെ അത്യപൂർവമായി ഫോൺ എടുത്താലാവട്ടെ ‘എന്തെങ്കിലും പറഞ്ഞിട്ടു പോടേ’, എന്ന മട്ടിലാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. എൻക്വയറി നമ്പറുകളിലേക്കു വിളിച്ചാൽ മിക്കവാറും എൻഗേജ്ഡ് ടോൺ ആയിരിക്കും കിട്ടുക. മറ്റാരെങ്കിലും വിവരങ്ങൾ തേടി വിളിക്കുന്നതാവുമെന്നു കരുതിയാൽ തെറ്റി. ഏതോ പാവം യാത്രക്കാരൻ ഫോൺ വിളിച്ചുകാത്തിരിക്കുകയാവും മറു ഭാഗത്ത്. എൻഗേജ്ഡ് ടോൺ മാറി ബെൽ അടിക്കുന്നതു തുടർന്നാലും ഫോൺ എടുത്തുകിട്ടാൻ പ്രയാസം.
കോട്ടയം: കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ അന്വേഷണ കൗണ്ടറുകളിലെ ജീവനക്കാരുടെ പെരുമാറ്റത്തിലും മറുപടികളിലും പരാതി വ്യാപകമാവുമ്പോഴും മനുഷ്യത്വമാർന്ന സേവനത്തിന്‍റെ അനുഭവം തമ്പാനൂർ ടെർമിനലിലെ കൗണ്ടറിൽനിന്ന് ലഭ്യമായ അനുഭവം ഒരു യാത്രക്കാരൻ ‘മാധ്യമ’വുമായി പങ്കുവെച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം വഴി വൈക്കത്തേക്കുള്ള യാത്രക്ക് എത്തിയതായിരുന്നു ഇദ്ദേഹം. പതിവായി രാത്രി 7.45ന് തമ്പാനൂരിൽനിന്ന് വൈക്കത്തേക്കു പുറപ്പെടുന്ന ബസ് പിടിക്കുകയായിരുന്നു ലക്ഷ്യം. എട്ടു മണിയായിട്ടും ബസ് കാണാത്തതിനെ തുടർന്ന് എൻക്വയറി വിഭാഗത്തിൽ എത്തി അന്വേഷിച്ചു. ബസ് എത്തിയിട്ടില്ല, കാത്തിരിക്കൂ എന്നു മറുപടിയും ലഭിച്ചു.
എട്ടരയായിട്ടും കാണാതായതോടെ വീണ്ടും കൗണ്ടറിൽ എത്തി. മറ്റൊരു ഉദ്യോഗസ്ഥൻ ആയിരുന്നു ചുമതലയിൽ. വൈക്കത്തുനിന്ന് ഗുരുവായൂരിൽ പോയി വരേണ്ട ബസാണെന്നും ആ ഭാഗങ്ങളിൽ നല്ല മഴയുള്ളതുകൊണ്ടാവും വൈകുന്നതെന്നും വളരെ സ്നേഹത്തോടെയുള്ള മറുപടി. മാത്രമല്ല, സ്വന്തം മൊബൈൽ എടുത്ത് അദ്ദേഹം വൈക്കം ഡിപ്പോയിലേക്കു വിളിച്ചു. രാവിലെ ഗുരുവായൂർക്ക് പോകേണ്ട ബസ് അയക്കാൻ പറ്റിയിരുന്നോയെന്ന് അന്വേഷണം. ഉണ്ടെന്നു മറുപടി കിട്ടിയപ്പോൾ ഡ്യൂട്ടിയിലുള്ള കണ്ടക്ടറുടെ നമ്പർ ചോദിച്ചറിഞ്ഞു. പിന്നീട് കണ്ടക്ടറെ വിളിച്ച് എവിടെ എത്തിയെന്ന് അന്വേഷണം. സ്റ്റാൻഡിലേക്കു കയറുന്നതേയുള്ളൂവെന്ന് കണ്ടക്ടറുടെ മറുപടി. ഭക്ഷണം കഴിച്ച ശേഷം സ്റ്റാൻഡിൽ പിടിക്കുമെന്നും ചോദിച്ചറിഞ്ഞ് വിവരം അറിയിച്ചപ്പോൾ കാത്തിരിപ്പിന്‍റെ മുഷിച്ചിലിലും യാത്രക്കാരന് അത് ആശ്വാസത്തിന്‍റെ തണുപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.