രാഷ്ട്രീയക്കാരുടെ വരവ് ദാദ്രിയില്‍ അക്രമം വര്‍ധിപ്പിച്ചെന്ന് പ്രതിയുടെ പിതാവ്

ന്യൂഡല്‍ഹി: ദാദ്രിയിലേക്കുള്ള രാഷ്ട്രീയ നേതാക്കളുടെ വരവ് അക്രമം വര്‍ധിക്കാന്‍ കാരണമായെന്ന് അഖ് ലാഖ് കൊലപാതക കേസ് പ്രതി രാജേഷ് റാണയുടെ പിതാവ്. രാഷ്ട്രീയ നേതാക്കള്‍ ഗ്രാമത്തിലേക്ക് വരുന്നതും അവരുടെ വാക്കുകളുമാണ് ദാദ്രിയില്‍ സംഘര്‍ഷത്തിന് വഴിവെച്ചത്. ഗ്രാമത്തിലേക്കുള്ള മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും വരവ് നിര്‍ത്തണം. അങ്ങനെയാണെങ്കില്‍ സംഘര്‍ഷാവസ്ഥക്ക് ഇളവ് വരുമെന്നും പ്രതിയുടെ പിതാവ് പറഞ്ഞു.

കേസ് കൈകാര്യം ചെയ്യുന്നതില്‍ യു.പി പൊലീസിന് വീഴ്ചപറ്റി. ഇഖ് ലാഖ് തനിക്ക് സഹോദരനെ പോലെയാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മകന്‍ രാജേഷ് നിഷ്കളങ്കനാണ്. മകനെതിരായ ആരോപണങ്ങള്‍ അസത്യമാണെന്നും റാണ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ് ലാഖിനെ അടിച്ചുകൊന്ന സംഭവത്തില്‍ ഗൂഢാലോചകനെന്ന് സംശയിക്കുന്ന ഹോം ഗാര്‍ഡ് കോണ്‍സ്റ്റബിളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസിയും ജാര്‍ച്ച സ്റ്റേഷനിലെ കോണ്‍സ്റ്റബിളുമായ വിനയ് ആണ് പിടിയിലായത്. സംഭവം നടക്കവെ യൂനിഫോമിലായിരുന്ന വിനയിനെ സാക്ഷിപ്പട്ടികയിലാണ് ആദ്യം പെടുത്തിയിരുന്നത്.

എന്നാല്‍, അഖ്ലാക്കിനെ പശുക്കടത്തുകാരനായി ചിത്രീകരിക്കാന്‍ ഇയാള്‍ ശ്രമം നടത്തുന്നതില്‍ സംശയം തോന്നിയാണ് പൊലീസ് അന്വേഷണത്തിന്‍െറ ദിശമാറ്റിയത്. ക്ഷേത്രത്തിലൂടെ അക്രമത്തിന് ആഹ്വാനം നല്‍കിയത് ഇയാളാണെന്നും സംശയമുണ്ട്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.