തിരുവനന്തപുരം: യൂറോപ്പിൽനിന്ന് കാണാതായ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റ് ശേഖരം അന്വേഷിച്ച് ഒടുവിൽ കേരള ടൂറിസവും. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ കിറ്റ്കാറ്റ് മോഷണത്തെ മുൻനിർത്തി കേരള ടൂറിസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇറ്റലിയിൽനിന്ന് പോളണ്ടിലേക്ക് കടത്തുകയായിരുന്ന വൻ ചോക്ലേറ്റ് ശേഖരം കഴിഞ്ഞദിവസം മോഷണം പോയിരുന്നു. കിറ്റ്കാറ്റിന്റെ പ്രശസ്തമായ പരസ്യവാചകമായ 'ഹാവ് എ ബ്രേക്ക്, ഹാവ് എ കിറ്റ്കാറ്റ്' എന്നതിനെ പരിഹസിച്ചുകൊണ്ട് മോഷ്ടാക്കൾ ഒരു 'ബ്രേക്ക്' എടുത്തു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ട്രോളുകൾ ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് കേരള ടൂറിസം തങ്ങളുടെ ഔദ്യോഗിക പേജിലൂടെ കൗതുകകരമായ പോസ്റ്റ്.
കിറ്റ്കാറ്റ് കാണാതായ വിവരം ഞങ്ങൾ ശ്രദ്ധിച്ചു. നമ്മുടെ കായലുകളിലും മലയോര മേഖലകളിലും ബീച്ചുകളിലും ഞങ്ങൾ തിരച്ചിൽ നടത്തി. എന്നാൽ, മോഷണം പോയ ചോക്ലേറ്റുകൾ ഒന്നും കേരളത്തിൽ എത്തിയിട്ടില്ലെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു എന്നാണ് ടൂറിസം വകുപ്പിന്‍റെ പോസ്റ്റ്. ഇതിനൊപ്പം "യഥാർത്ഥത്തിൽ ഒരു അവധിക്കാലം ആഗ്രഹിക്കുന്നുണ്ടോ? അതിന് ഞങ്ങൾ കൂടെയുണ്ട്" എന്നും പറയുന്നു.
ആഗോളതലത്തിൽ വൈറലാകുന്ന വാർത്തകളെ സമയോചിതമായി ഉപയോഗിച്ച് വിനോദസഞ്ചാര സാധ്യതകൾ ഉയർത്തിക്കാട്ടുന്ന 'ട്രെൻഡ് ജാക്കിങ് എന്ന മാർക്കറ്റിങ് തന്ത്രമാണ് ഇതിലൂടെ ടൂറിസം വകുപ്പ് പയറ്റുന്നത്. കേവലം പരസ്യങ്ങൾക്കപ്പുറം, സമകാലിക വിഷയങ്ങളെ തമാശ കലർത്തി അവതരിപ്പിക്കുന്നത് സഞ്ചാരികൾക്കിടയിൽ കേരള ടൂറിസത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.