പ്രതീകാത്മക ചിത്രം

മഴയില്ലാതെ കേരളം; കടുത്ത വൈദ്യുതി പ്രതിസന്ധിക്കും സാധ്യത

മൂലമറ്റം: സംസ്ഥാനത്ത് പ്രതീക്ഷക്കൊത്ത് മഴ ലഭിക്കാത്തത് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായേക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം മഴ കുറവാണ്. ജൂൺ ഒന്നുമുതൽ ജൂലൈ 14 വരെ പ്രതീക്ഷിച്ച മഴ 953.7 മില്ലിമീറ്ററാണ്. എന്നാൽ, ലഭിച്ചത് 659.6 മില്ലിമീറ്റർ മാത്രം. അതായത് 294. 01 മില്ലിമീറ്റർ കുറവ്. ഏറ്റവും കൂടുതൽ ലഭിക്കേണ്ട ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കുറവുണ്ടായത്. വയനാട്ടിൽ 58 ശതമാനവും ഇടുക്കിയിൽ 55 ശതമാനവുമാണ് കുറവ്. മലപ്പുറം- 22 ശതമാനം, പാലക്കാട്-30, പത്തനംതിട്ട- 18, കണ്ണൂർ-28 ,കാസർകോട്-31, കൊല്ലം-33, കോട്ടയം-11, കോഴിക്കോട്-20, തൃശൂർ-32 എന്നിങ്ങനെയാണ് കുറവ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം ജില്ലകളിൽ ശരാശരി മഴ ലഭിച്ചു.

മഴ കുറഞ്ഞതിനാൽ അണക്കെട്ടുകളിൽ ജലനിരപ്പ് വളരെ താഴെയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ നിലവിലുള്ളത് 29 ശതമാനം വെള്ളം മാത്രം. കഴിഞ്ഞ വർഷം ഇതേ ദിവസം 57 ശതമാനമുണ്ടായിരുന്നു. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ ഡാമുകളിൽ ആകെ അവശേഷിക്കുന്നതും 29 ശതമാനം ജലമാണ്.

മഴ കാര്യമായി ലഭിക്കാത്തത് വൈദ്യുതി വകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. പുറംവൈദ്യുതിയിലെ പ്രതിസന്ധി ആഭ്യന്തര ഉൽപാദനം വർധിപ്പിച്ച് മറികടക്കാൻ കഴിയുമെങ്കിലും ജലനിരപ്പ് താഴ്ന്നുനിൽക്കുന്നത് ആശങ്കയാണ്. സെപ്റ്റംബറിനുമുമ്പ് ആശ്വാസകരമായ നിലയിലേക്ക് ജലനിരപ്പ് ഉയരുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി വകുപ്പ്. അല്ലെങ്കിൽ കടുത്ത വൈദ്യുതി നിയന്ത്രണമുണ്ടായേക്കും.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 87.57 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്. ഇതിൽ 19.24 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉല്പാദിപ്പിച്ചപ്പോൾ 68.33 ദശലക്ഷം യൂനിറ്റ് മറ്റു സംസ്ഥാനങ്ങളിൽനിന്നും വിലകൊടുത്ത് വാങ്ങി. അതായത് 78 ശതമാനം വൈദ്യുതിയും പുറത്തുനിന്ന് വാങ്ങിയാണ് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി മറികടന്നത്.

Tags:    
News Summary - KSEB Warn Severe power crisis likely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.