ബംഗളൂരു: വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന്‍റെ ഭാഗമായി സർക്കാർ നടത്തിയ പരിശോധനയുടെ ഭാഗമായി മൈസൂരു ജില്ലയിലെ 1.33 ലക്ഷം ഗുണഭോക്താക്കളുടെ പ്രതിമാസ പെൻഷൻ വിതരണം താൽക്കാലികമായി നിർത്തിവച്ചു.
വാർധക്യ പെൻഷൻ, വിധവ പെൻഷൻ, ശാരീരിക വൈകല്യ പെൻഷൻ തുടങ്ങിയവരുടെ പെന്‍ഷനുകളാണ് നിര്‍ത്തി വെച്ചത്. 4.04 ലക്ഷം ഗുണഭോക്താക്കളിൽ 1,33,819 ഗുണഭോക്താക്കളുടെ പെൻഷനുകളാണ് 'സംശയാസ്പദം' എന്ന് രേഖപ്പെടുത്തിയതിനാൽ നിർത്തിവെച്ചത്. ‘സംയോജനേ' മൊബൈൽ ആപ്ലിക്കേഷന്‍റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്.
സംശയാസ്പദമായി അടയാളപ്പെടുത്തിയ ഗുണഭോക്താക്കളുടെ വരുമാന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ചുവരികയാണ്. റവന്യൂ വകുപ്പ് അത്തരം ഗുണഭോക്താക്കൾക്ക് നോട്ടീസ് നൽകുകയും രേഖകൾ പരിശോധിക്കാൻ ഒരു മാസത്തെ സമയം നൽകുകയും ചെയ്തു. നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ ഗുണഭോക്താക്കൾ വരുമാന സർട്ടിഫിക്കറ്റ്, ബി.പി.എൽ കാർഡ്, മറ്റ് രേഖകൾ എന്നിവ നേരിട്ട് പരിശോധിച്ചുറപ്പിക്കുന്നതിനായി ഹാജരാക്കണം. രേഖകൾ പരിശോധിച്ച ശേഷം പെൻഷൻ വിതരണം തുടരണോ നിർത്തണോ എന്ന് തീരുമാനിക്കുമെന്ന് സോഷ്യൽ സെക്യൂരിറ്റി സ്കീംസ് അസിസ്റ്റന്‍റ് ഡയറക്ടർ എച്ച്.എം. ദാക്ഷായിണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.