ഡി.കെ. ശിവകുമാർ
ബംഗളൂരു: ബിഡദി ടൗൺഷിപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന കർഷകർക്ക് ഏക്കറിന് മൂന്നു കോടി രൂപയിൽ കൂടുതൽ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു.
പദ്ധതിക്കായി ഭൂമി വിട്ടുകൊടുക്കുന്ന കർഷകർക്ക് ഭൂമിയുടെ വില നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഏക്കറിന് 25 ലക്ഷം രൂപയാണ് മുൻ സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ കോണ്‍ഗ്രസ് സർക്കാർ ഏക്കറിന് മൂന്നു കോടിയിലധികം രൂപ നൽകുമെന്നും പണം ആവശ്യമില്ലാത്ത കർഷകർക്ക് 50 ശതമാനം വികസിത ഭൂമി നല്‍കുകയും ചെയ്യും.
ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാകാത്തവരെ നിർബന്ധിക്കില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. വർഷങ്ങളായി അനിശ്ചിതാവസ്ഥയില്‍ തുടരുന്ന ബിഡദി ടൗൺഷിപ്പ് പദ്ധതി ആരംഭിക്കുകയാണ്. നല്ല റോഡുകൾ, മെട്രോ സൗകര്യം, സ്പോർട്സ് ഗ്രൗണ്ട്, പാർപ്പിടം, പാർക്കുകൾ എന്നിവ പദ്ധതിയില്‍ ഉൾപ്പെടും. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുകയും കർഷകർക്ക് മെച്ചപ്പെട്ട ജീവിതം നൽകുകയും ചെയ്യും.
പദ്ധതിയിലൂടെ ബംഗളൂരു സൗത്ത് ജില്ലക്ക് പുതിയൊരു മുഖം നൽകുമെന്നും ശിവകുമാർ പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാനും പദയാത്രകൾ നടത്താനും എല്ലാവർക്കും അവകാശമുണ്ട്. പ്രതിഷേധം നടത്തുന്നവര്‍ അത് തുടരട്ടെ അവർ എവിടെ വേണമെങ്കിലും പരാതി നൽകട്ടെ. സമയം വരുമ്പോൾ എല്ലാത്തിനും മറുപടി നൽകുമെന്ന് ജെ.ഡി.എസ്, ബി.ജെ.പി എന്നീ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.