മംഗളൂരു,: മംഗളൂരു-ഹാസൻ-ബംഗളൂരു റെയിൽവേ റൂട്ടിലെ ചുരം സെക്ഷനിൽ വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം ചൊവ്വാഴ്ച മുതൽ ഈ മാസം 20 വരെ നടക്കും. മഴക്കാലവുമായി ബന്ധപ്പെട്ട തടസ്സങ്ങളും മണ്ണിടിച്ചിലും കാരണം നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം കുറഞ്ഞ വേഗത്തിലാണ് പരീക്ഷണ ഓട്ടങ്ങൾ നടത്തുക. നിലവിൽ ഈ മേഖലയിൽ മണിക്കൂറിൽ 20 കിലോമീറ്റർ വേഗ നിയന്ത്രണമുണ്ട്. ട്രാക്ക് ഫിറ്റ്നസ് പൂർണ്ണമായി പുനഃസ്ഥാപിച്ചുകഴിഞ്ഞാൽ ഇത് മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയായി ഉയർത്തുമെന്ന് അധികൃതർ പറഞ്ഞു.
പരീക്ഷണങ്ങൾക്ക് അനുവദിച്ച വന്ദേ ഭാരത് റേക്ക് നിലവിൽ മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര ഹാൾട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) നിർമ്മിച്ച ഈ ട്രെയിൻ സെറ്റുകൾ സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിന് കൈമാറിയിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ ബ്രേക്കുകൾ യാന്ത്രികമായി പ്രയോഗിക്കുന്നതിന് പ്രീ-ഫെഡ് റൂട്ട് പാരാമീറ്ററുകൾ ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് (എഇബി) സംവിധാനമായിരിക്കും പരീക്ഷണങ്ങളുടെ പ്രധാന ശ്രദ്ധാ കേന്ദ്രം .
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഓപ്പറേഷൻസ്, സുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) പരീക്ഷണങ്ങൾക്ക് നേതൃത്വം വഹിക്കും. അതേസമയം സുബ്രഹ്മണ്യ റോഡ് റെയിൽവേ സ്റ്റേഷനിൽ ഒരു ക്വിക്ക് കോച്ച്-വാട്ടറിംഗ് സൗകര്യത്തിന്റെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കഴിഞ്ഞ ഡിസംബറിൽ ഈ റൂട്ട് പൂർണ്ണമായി വൈദ്യുതീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.