ബംഗളൂരു ജി.എ.എഫ്.എക്സ് 2026 ഉദ്ഘാടന ചടങ്ങില്‍നിന്ന്
ബംഗളൂരു: കർണാടക സർക്കാറിന്‍റെ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ബയോടെക്നോളജി, സയൻസ് ആന്‍ഡ് ടെക്നോളജി വകുപ്പിന്‍റെയും അസോസിയേഷൻ ഓഫ് ബാംഗ്ലൂർ ആനിമേഷൻ ഇൻഡസ്ട്രിയുടെയും (എ.ബി.എ.ഐ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബംഗളൂരു ജി.എ.എഫ്.എക്സ് 2026ന്‍റെ ഏഴാം പതിപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.
ആനിമേഷൻ, വിഷ്വൽ ഇഫക്ടുകൾ, ഗെയിമിങ്, കോമിക്സ്, എക്സ് ആര്‍ എന്നിവക്കുള്ള ഏഷ്യയിലെ ഏറ്റവും വലിയ പ്രദര്‍ശന വേദിയാണ് ഇത്. എവല്യൂഷന്‍ റീ ലോഡഡ് എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഇത് ജി.എ.എഫ്.എക്സിന്‍റെ യുഗമാണ്. കര്‍ണാടക സമ്മേളനത്തില്‍ പങ്കെടുക്കുക മാത്രമല്ല നയിക്കുക എന്ന ദൗത്യം കൂടി നിര്‍വഹിക്കുന്നു.
സാധാരണ ജനങ്ങള്‍ക്കും ലോകശ്രദ്ധയാകര്‍ഷിക്കുന്ന രീതിയിലുള്ള കണ്ടന്‍റ് നിർമിക്കാന്‍ ജി.എ.എഫ്.എക്സ് മുഖേന സാധിക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍.
20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈനിങ്, കോഡിങ്, കഥ പറച്ചിൽ, സംഗീതം, എ.ഐ മോഡലിങ് തുടങ്ങിയ വിവിധ മേഖലകളിൽ ഇത് തൊഴിൽ നൽകും. മൈസൂരു, മംഗളൂരു, ഹുബ്ബള്ളി-ധാർവാഡ്, കലബുറഗി തുടങ്ങിയ നഗരങ്ങളിലും ഡിജിറ്റൽ ക്രിയേറ്റീവ് ക്ലസ്റ്ററുകൾ പ്രോത്സാഹിപ്പിക്കും.
ആഗോള ശ്രദ്ധയാകര്‍ഷിക്കുന്ന കഥാപാത്രങ്ങള്‍ കര്‍ണാടകയിൽനിന്നും പിറവിയെടുക്കണം. കുട്ടികളുടെ മാനസികാരോഗ്യത്തെ സഹായിക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കും.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) കലാകാരന്മാർക്ക് പകരക്കാരനാകരുത്. മറിച്ച് മനുഷ്യന്‍റെ സർഗ്ഗാത്മകത വർധിപ്പിക്കാനുള്ള ഒരു ഉപകരണമായി മാറണം. ഇതൊരു ഉപകരണം മാത്രമാണ്, മനുഷ്യന് പകരമാവാന്‍ ഒരിക്കലും സാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഐ.ടി.ബി.ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, ഡോ. മഞ്ജുള ഐ.എ.എസ്, രാജന്‍ നവനി, ആശിഷ് കുല്‍ക്കര്‍ണി, ബി.എസ്. ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.