ഡി.കെ. ശിവകുമാർ, ഡോ. ജി. പരമേശ്വര
ബംഗളൂരു: എക്സൈസ് മന്ത്രി ആർ.ബി. തിമ്മാപൂർ രാജിവെക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ആവശ്യം കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ തള്ളി. അഴിമതിക്ക് പ്രതിപക്ഷം ഒരു തെളിവും നൽകുന്നില്ലെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വരയും പറഞ്ഞു. ചൊവ്വാഴ്ച രാത്രി പുലരുവോളം കർണാടക നിയമസഭയിൽ നടത്തിയ പ്രതിഷേധം പ്രതിപക്ഷം ബുധനാഴ്ച തുടരുകയും ചെയ്തിരുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എം.ജി.എൻ.ആർ.ഇ.ജി.എ) പകരം വീക്ഷിത് ഭാരത് -റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി-ജി റാം ജി) എന്ന പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചും ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും തൊഴിൽ സാഹചര്യത്തെയും അത് എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും സംസ്ഥാന സർക്കാർ ചർച്ച ആരംഭിച്ചപ്പോഴാണ് പ്രക്ഷോഭം ആരംഭിച്ചത്. ബി.ജെ.പി ഒരടിസ്ഥാനമില്ലാത്ത വിഷയമാണ് ഉന്നയിക്കുന്നതെന്നും തിമ്മാപൂർ രാജിവെക്കേണ്ട ആവശ്യമില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. തെളിവുകളില്ല, അവർക്ക് (ബി.ജെ.പി) ഒരുപ്രശ്നവുമില്ല, അവർ വ്യാജപ്രശ്നങ്ങൾ സൃഷ്ടിച്ചു. ഈ പ്രശ്നം സജീവമായി നിലനിർത്താൻ അവർ ആഗ്രഹിക്കുന്നു -ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എം.ജി.എൻ.ആർ.ഇ.ജി.എയെക്കുറിച്ചുള്ള ചർച്ചകളിൽനിന്ന് ഊരാൻ ബി.ജെ.പി പ്രകടനങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.എം.ജി.എൻ.ആർ.ഇ.ജി.എ ചർച്ച ചെയ്യപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവർ എന്തെങ്കിലും നാടകം കളിക്കുന്നത്. നാടകം ഒഴികെ മറ്റൊന്നുമില്ല. അവർ പങ്കെടുക്കട്ടെ. അവർ എന്താണ് ചെയ്യുന്നതെന്ന് അവർ പറയട്ടെ. എം.ജി.എൻ.ആർ.ഇ.ജി.എയെക്കുറിച്ച് പറയാൻ അവർക്ക് ശബ്ദമില്ല. എം.ജി.എൻ.ആർ.ഇ.ജി.എയെ എതിർക്കുന്ന വിഷയത്തിൽ, അവർ (അവരുടെ പ്രക്ഷോഭം) ആരംഭിച്ചു. അവർ വിഷയം വഴിതിരിച്ചുവിടുകയാണ് -ശിവകുമാർ പറഞ്ഞു.
ബി.ജെ.പിയുടെ കൈവശം എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് ഞങ്ങൾക്ക് തരൂവെന്ന് ഞങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ മന്ത്രി രാജിവെക്കാൻ തയാറാണ്. തെളിവുകൾ തരൂ, ഞാൻ രാജിവെക്കാമെന്ന് മന്ത്രി തന്നെ പറഞ്ഞെന്ന് പരമേശ്വര പറഞ്ഞു. ബി.ജെ.പി വെറും ആരോപണം ഉന്നയിക്കുകയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.