ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തിലെ മാട്ടുമലയില്‍ ജില്ല പഞ്ചായത്ത് നിര്‍മിച്ച ഫ്ലാറ്റില്‍ താമസിപ്പിക്കാനുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് നടപടി തുടങ്ങി. ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയ പട്ടികജാതി വിഭാഗത്തിൽപെട്ട എട്ട് കുടുംബങ്ങള്‍ക്കാണ് ഫ്ലാറ്റ് നല്‍കുന്നത്. പട്ടികജാതി ആശ്രയ കുടുംബങ്ങള്‍ക്കായി ഒരു കോടി ചെലവിട്ടാണ് ജില്ല പഞ്ചായത്ത് മാട്ടുമല മൂന്ന് സെൻറ് കോളനിയില്‍ ഫ്ലാറ്റ് നിര്‍മിച്ചത്. 2015ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും ഗുണഭോക്താക്കളെ കണ്ടെത്താന്‍ കഴിയാതെ കെട്ടിടം കാട് കയറിയ നിലയിലായിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി പാര്‍പ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കിയ 600ലേറെ പേരില്‍ നിന്നാണ് അര്‍ഹരായ എട്ട് കുടുംബങ്ങളെ കണ്ടെത്തുന്നത്. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവരെയാണ് ഫ്ലാറ്റിലേക്ക് പരിഗണിക്കുന്നത്. തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് ജില്ല പഞ്ചായത്തിന് നല്‍കും. ലിസ്റ്റ് ജില്ല പഞ്ചായത്ത് അംഗീകരിച്ചതിന് ശേഷം കെട്ടിടം പഞ്ചായത്തിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.