ചാലാടി-പഴം കോൾപാടം നികത്തൽ: കലക്ടറുടെ ഉത്തരവ് പഞ്ചായത്ത് അട്ടിമറിച്ചു; ഭൂവുടമകളെ സഹായിക്കാനെന്ന് ആക്ഷേപം തൃശൂര്‍: മണ്ണിട്ട് നികത്തിയ അരിമ്പൂരിലെ ചാലാടി-- പഴം കോള്‍ പാടം പൂർവസ്ഥിതിയിലാക്കാനുള്ള കലക്ടറുടെ ഉത്തരവ് പഞ്ചായത്ത് അട്ടിമറിച്ചു. നികത്തിയ മണ്ണ് നാല് ദിവസത്തിനകം നീക്കാൻ ഭൂവുടമകൾക്കും ചെയ്തില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവാദിത്തത്തിൽ നീക്കി െചലവ് തുക റവന്യൂ റിക്കവറിയിലൂടെ ഈടാക്കാനും കഴിഞ്ഞ ആഗസ്റ്റ് 16നാണ് കലക്ടർ ഉത്തരവിട്ടത്. വയൽ നികത്തുന്നത് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയതിനെ തുടർന്നാണ് മന്ത്രി വി.എസ്. സുനിൽകുമാർ അന്വേഷണത്തിന് നിർദേശിച്ചത്. വയൽ നികത്തിയ വെളുത്തൂർ സ്വദേശി ചുങ്കത്ത് വീട്ടിൽ മേരി സണ്ണി, വെള്ളാങ്ങല്ലൂർ ചുണ്ടപ്പറമ്പിൽ വീട്ടിൽ ജോസി ഡേവിസ്, തോളൂർ ചിറ്റിലപ്പിള്ളി കുന്നത്ത് വീട്ടിൽ ലിജി എന്നിവർക്കെതിരെ നടപടിയെടുക്കാനും കലക്ടർ ഉത്തരവിട്ടിരുന്നു. തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ചായിരുന്നു നടപടി. എന്നാൽ കലക്ടറുടെ ഉത്തരവിറങ്ങി രണ്ട് മാസമെത്തുമ്പോഴും നടപടിയെടുത്തിട്ടില്ല. ഭൂവുടമകൾക്ക് അനുകൂല വിധി നേടാൻ സാവകാശമൊരുക്കാനാണ് നടപടി വൈകിപ്പിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു. പാടം നികത്തി കോൺക്രീറ്റ് ബ്രിക്സ് നിർമാണ യൂനിറ്റ് സ്ഥാപിച്ചതിനെ തുടർന്നാണ് ചാലാടി-പഴം കോൾ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ കർഷകരും പാഠശാല പരിസ്ഥിതി സംഘടനയും പരാതിയുമായെത്തിയത്. പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ അന്നത്തെ സബ് കലക്ടറായിരുന്ന മീര്‍മുഹമ്മദ് നേരിട്ട് പരിശോധിച്ച് സ്റ്റോപ് മെമ്മോ നൽകുകയും മണ്ണ് നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും സര്‍ക്കാറോ പഞ്ചായത്ത് ഭരണസമിതിയോ നടപടിയെടുത്തില്ല. ഇതോടെയാണ് 'മാധ്യമം' വാർത്തയാക്കിയത്. ഇടതുമുന്നണിയാണ് അരിമ്പൂർ പഞ്ചായത്ത് ഭരിക്കുന്നത്. വയൽ നികത്തുന്നതിനെതിരെ നാട്ടുകാർ ഒന്നാകെ പ്രതിഷേധവുമായെത്തിയപ്പോഴും എം.എൽ.എ പ്രദേശം സന്ദർശിക്കാത്തതിലും കർഷകർ പ്രതിഷേധത്തിലാണ്. മന്ത്രി വി.എസ്. സുനിൽകുമാർ നേരിട്ടെത്തി നിർദേശം നൽകിയ സംഭവത്തിൽ സി.പി.ഐയുടെ പ്രതിനിധിയായ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പോലും ഇടപെടൽ നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.