തൃശൂർ: തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയും മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കും. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ പാലക്കാട് കലക്ടറുമായി സംസാരിച്ച് അടിയന്തരയോഗം ചേർന്ന് മലമ്പുഴ ഡാമിൽനിന്ന് വെള്ളം തുറന്ന് വിടാൻ തീരുമാനിച്ചതായി ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.
ഭാരതപ്പുഴയിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് പൈങ്കുളം ഭാഗത്തെ വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽനിന്ന് വെള്ളം പമ്പ് ചെയ്യുന്നത് ആശങ്കയിലായ സാഹചര്യത്തിലാണ് തൃശൂർ, പാലക്കാട് ജില്ല കലക്ടർമാരും ഡാം എക്സിക്യൂട്ടീവ് എൻജിനീയർമാരും മറ്റു ഉദ്യോഗസ്ഥരും യോഗം ചേർന്നത്. വെള്ളം തുറന്ന് വിടുന്നതുവഴി ഈ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിച്ച് നടപടി വേഗത്തിലാക്കാൻ നിർദേശം നൽകി. തൃശൂർ ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവർക്കും മറ്റും ജാഗ്രത നിർദേശങ്ങൾ നൽകേണ്ടതുണ്ടെങ്കിൽ അത് നൽകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.