ശബരിമല വിവാദത്തിൽ തായ്​ലൻഡിനെ കൂട്ടിക്കെട്ടിയത്​ വിവരക്കേട്​: തായ്​ മലയാളികൾ

തൃശൂർ: ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദത്തിൽ തായ്ലൻഡിനെ കൂട്ടിക്കെട്ടിയത് വിവരക്കേടാണെന്ന് തായ് മലയാളി സമാജവും വേൾഡ് മലയാളി കൗൺസിൽ തായ്ലൻഡ് ചാപ്റ്ററും. ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ നടത്തിയ വാർത്തസമ്മേളനത്തിലും അതിനെതിരെ ദേവസ്വം മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിലും തായ് ലൻഡിനെ മോശമായി ചിത്രീകരിച്ചത് പ്രതിഷേധാർഹമാണെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. തായ്ലൻഡിലെ നൂറ് കണക്കിന് ടൂറിസ്റ്റ്സ്പോട്ടുകളിൽ ഒന്നായ പട്ടായ ബീച്ചിലെ മസാജ് പാർലറുകളും വാക്കിങ് സ്ട്രീറ്റും മാത്രം കണ്ടിട്ട് അതാണ് തായ്ലൻഡ് സംസ്കാരം എന്ന് തട്ടിവിടുന്നത് അസംബന്ധമാണെന്ന് അവർ കുറ്റപ്പെടുത്തി. വർഷങ്ങളായി തായ്ലൻഡിൽ കുടുംബമായി ജീവിക്കുന്ന ആയിരത്തോളം മലയാളികളുണ്ട്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവരും രാഷ്ട്രീയ നേതാക്കളും മറ്റൊരു രാജ്യത്തെക്കുറിച്ച് പ്രസ്താവനകൾ ഇറക്കുമ്പോൾ കുറഞ്ഞത് ആ രാജ്യത്തെക്കുറിച്ച് പഠിക്കുകയോ അവിടെ ജീവിക്കുന്നവരോട് അഭിപ്രായം തേടുകയോ ചെയ്യുന്നതാണ് മര്യാദ. അടിസ്ഥാന സൗകര്യങ്ങളിൽ തായ്ലൻഡ് എന്ന കൊച്ചു രാജ്യം കേരളത്തിനേക്കാൾ ഏറെ മുന്നിലാണ്. ഇവിടുത്തെ ജനങ്ങളുടെയും പ്രവാസികളുടെയും ജീവിതനിലവാരം വളരെ മികച്ചതാണ്. ഇവിടെ ജീവിക്കുന്ന ഓരോ പ്രവാസിയും സുരക്ഷിതരാണ്. ഇവിടെ സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നില്ല. ഏത് സമയത്തും എവിടെയും തനിച്ച് യാത്ര ചെയ്യാം. പിഞ്ചു കുഞ്ഞുങ്ങളെയോ അമ്മൂമ്മമാരെയോ തായ്ലൻഡിൽ ആരും കാമക്കേണ്ണാടെ നോക്കാറില്ലെന്ന് പ്രസ്താവന നടത്തിയവരെ ഒാർമിപ്പിച്ച തായ് മലയാളി സമാജവും വേൾഡ് മലയാളി കൗൺസിൽ തായ്ലൻഡ് ചാപ്റ്ററും തായ് മലയാളി പ്രവാസികളെ അലോസരപ്പെടുത്തുന്ന പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.