പൈങ്കുളം വാഴാലി പാടം മാന്നന്നൂർ ഉരുക്കുതടയണയുടെ കോൺക്രീറ്റ് ഇടിഞ്ഞുതകർന്ന നിലയിൽ
ചെറുതുരുത്തി: ഭാരതപ്പുഴയിലെ തടയണ തകർന്നതിനാൽ ക്ഷാമം പരിഹരിക്കാനായി മലമ്പുഴ ഡാമിൽനിന്ന് തുറന്നുവിട്ട വെള്ളം ഉപയോഗശൂന്യമായി ഒഴുകിപ്പോകുമോയെന്ന ആശങ്കയിൽ നാട്ടുകാരും അധികൃതരും. പൈങ്കുളം വാഴാലിപ്പാടം-ഒറ്റപ്പാലം മാന്നനൂർ തടയണയുടെ കോൺക്രീറ്റ് ഭാഗങ്ങൾ ഇടിഞ്ഞുതാഴ്ന്നതാണ് പ്രതിസന്ധിക്ക് കാരണം. പുഴയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മലമ്പുഴയിലെ വെള്ളം തടഞ്ഞുനിർത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ.2018ലെ മഹാപ്രളയത്തിൽ തകർന്ന തടയണയുടെ പുനർനിർമാണ പ്രവൃത്തികൾക്കിടെയാണ് വീണ്ടും തകർച്ചയുണ്ടായത്. തടയണയുടെ മുകൾഭാഗത്തെ കോൺക്രീറ്റിട്ട ഭാഗങ്ങൾ പലയിടത്തായി ഇടിഞ്ഞു.
വിള്ളലുകൾ വീണ് കോൺക്രീറ്റ് പാളികൾ ഇരുമ്പുപാളികളിൽനിന്ന് അടർന്നുമാറിയ നിലയിലാണ്. പുഴയിൽ വെള്ളം വറ്റിയതോടെയാണ് തകർച്ചയുടെ വ്യാപ്തി പുറത്തറിയുന്നത്. ഇതോടെ കോടികൾ മുടക്കിയ തടയണയുടെ നിലനിൽപ്പുതന്നെ ചോദ്യചിഹ്നമായി മാറി. മലമ്പുഴയിൽ നിന്ന് തുറന്നുവിട്ട വെള്ളം തടയണയിൽ സംരക്ഷിച്ച് നിർത്തി സമീപ പമ്പ് ഹൗസിലെത്തിച്ചാണ് ചേലക്കര, തലപ്പിള്ളി താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നത്.എന്നാൽ, തടയണ തകർന്നതിനാൽ വെള്ളം ഇവിടെ സംഭരിച്ച് നിർത്താൻ കഴിയാത്ത അവസ്ഥയാണ്. വെള്ളം ഭാരതപ്പുഴയിലൂടെ ഒഴുകിപ്പോയാൽ പമ്പ് ഹൗസിലേക്ക് ആവശ്യത്തിന് വെള്ളം ലഭിക്കില്ല. ഇത് ഈ മേഖലകളിലെ കുടിവെള്ള വിതരണത്തെ രൂക്ഷമായി ബാധിക്കും.
ചെറുതുരുത്തി-ഷൊർണൂർ തടയണയുടെ അവസ്ഥയും സമാനമാണ്. തടയണ നവീകരണത്തിന്റെ പേരിൽ മണലെടുപ്പ് വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഷട്ടറുകൾ അടച്ചിടാത്തതിനാൽ വെള്ളം സംരക്ഷിച്ച് നിർത്താൻ കഴിയുന്നില്ല. ഇതിനാൽ ചെറുതുരുത്തി, ഷൊർണൂർ, വാണിയംകുളം പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ കുടിവെള്ളക്ഷാമം രൂക്ഷമാണ്.
അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ തുറന്നുവിട്ട വെള്ളം മുഴുവൻ പാഴാകുമെന്ന ഭയത്തിലാണ് ജനങ്ങൾ. വിദേശ മാതൃകയിൽ കുറഞ്ഞ ചെലവിൽ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ 2014ൽ അഞ്ച് കോടി രൂപ ചെലവഴിച്ചാണ് ഉരുക്കുതടയണ നിർമിച്ചത്. എന്നാൽ നിർമാണത്തിലെ അശാസ്ത്രീയത തുടക്കം മുതൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പമ്പ് ഹൗസിന് മുന്നിലായി നിർമിക്കേണ്ട തടയണ പിന്നിലായതും വലിയ അപാകതയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
2018ലെ പ്രളയത്തിൽ തടയണ തകരുകയും മാന്നന്നൂർ ഭാഗത്ത് മണ്ണിടിഞ്ഞ് പുഴ ഗതിമാറിയൊഴുകുകയും ചെയ്തു. തുടർന്ന് 2024-ൽ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 12.6 കോടി രൂപ ചെലവിൽ പുനർനിർമ്മാണം ആരംഭിച്ചു.എന്നാൽ വേനൽക്കാലത്ത് നടക്കുന്ന നിർമാണം മഴക്കാലത്ത് തകർന്നുവീഴുന്ന അവസ്ഥയാണ്. മൊത്തം 20 കോടിയോളം രൂപ ചെലവഴിച്ചിട്ടും കുടിവെള്ളവും ഇല്ല, തടയണയുമില്ല എന്ന ദയനീയ അവസ്ഥയിലാണ് പദ്ധതി.കോടികൾ നഷ്ടപ്പെട്ട പദ്ധതിയുടെ നിർമാണത്തെയും തുടർച്ചയായുണ്ടാകുന്ന തകർച്ചയെയും കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.