പാഠം പഠിച്ചും മണ്ണിലിറങ്ങിയും കുട്ടിക്കൂട്ടം നേടി കൃഷിയിൽ ഫുൾ എ പ്ലസ്

കയ്പമംഗലം: പഠന സമയം കഴിഞ്ഞുള്ള ഇടവേളകളില്‍ കയ്പമംഗലം ഗവ.ഫിഷറീസ് സ്കൂളിലെ നൂറോളം വരുന്ന എന്‍.എസ്.എസ് അംഗങ്ങൾ കൃഷിയിടത്തിലാണ്. പാട്ടത്തിനെടുത്ത ഒന്നരയേക്കറിൽ നെല്ലും പൂക്കളും പച്ചക്കറികളും കൃഷി ചെയ്ത് മികച്ച വിളവെടുക്കുകയാണിവർ. കുട്ടികള്‍ മണ്ണിലിറങ്ങിയതോടെ പാപ്പിനിവട്ടം ബാങ്കും കയ്പമംഗലം കൃഷിഭവനും പിന്തുണയുമായെത്തി. ഗ്രീന്‍ ഹൗസും ജലസേചന സൗകര്യവും ബാങ്ക് ഒരുക്കി കൊടുത്തപ്പോള്‍ വിത്തിനും വളത്തിനുമായി 65,000 രൂപ നല്‍കിയത് കൃഷി ഭവനാണ്. അതിരാവിലെ സ്കൂളിലെത്തി കൃഷിത്തോട്ടം പരിപാലിച്ച ശേഷമാണ് കുട്ടികള്‍ ക്ലാസില്‍ പോകുന്നത്. അവധി ദിനങ്ങളില്‍ മറ്റുകുട്ടികള്‍ കളിയില്‍ ഏര്‍പ്പെടുമ്പോള്‍ കുട്ടികൃഷിക്കാര്‍ തോട്ടത്തില്‍ പണിയിലായിരിക്കും. ഓണം ലക്ഷ്യമിട്ട് നടത്തുന്ന ചെണ്ടുമല്ലി കൃഷിയും കരനെല്ലും കൂടാതെ കപ്പ, വഴുതിന, പച്ചമുളക്, വാഴ, ചേന, വെണ്ട, പയര്‍, ചീര, കൂര്‍ക്ക തുടങ്ങി തോട്ടത്തില്‍ ഇല്ലാത്ത പച്ചക്കറികള്‍ വിരളം. പാകമാകുന്ന പച്ചക്കറികള്‍ പാപ്പിനിവട്ടം ബാങ്കി​െൻറ സ്റ്റാളിലൂടെയാണ് വില്‍ക്കുന്നത്. കൃഷിക്കായി ഭൂമി നല്‍കിയത് രാമത്ത് ജോഷിയാണ്. ശ്രാവന്‍ സുരേന്ദ്രന്‍, പി.എസ്. പ്രസീദ, എന്നീ വിദ്യാര്‍ഥികളും എന്‍.എസ്.എസ് കോഒാഡിനേറ്റര്‍ എം.എസ്. ബീന എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.