വെടിക്കെട്ട് ദുരന്തത്തിനിടെ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട ഉണ്ണികൃഷ്‌ണൻ, അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ
തൃശൂർ: സംസ്ഥാനത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി കണ്ണയിൽ പറമ്പിൽ ഉണ്ണികൃഷ്ണൻ (55) മരണപ്പെട്ടു. രാത്രി എട്ടുമണിയോടെയാണ് ഉണ്ണികൃഷ്ണൻ മരണപ്പെട്ടത്. ഇതോടെ ഏപ്രിൽ 21ന് നടന്ന വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന പുരയിലായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ലളിതമായ ചടങ്ങുകളോടെ തൃശൂർ പൂരം ഞായറാഴ്ച നടന്നു. ഒരു മണിക്കൂർ നീണ്ട കുടമാറ്റം 15 മിനുറ്റിലേക്ക് ചുരുക്കി പത്ത് സെറ്റു കുടകൾ ഇരുദേവസ്വങ്ങളും കൈമാറി. നേരത്തെ ഇത് അമ്പത്തിയഞ്ച് സെറ്റ് കുടകളായിരുന്നു. മഞ്ഞും വെയിലുമേൽക്കാതെ പുലർച്ചെ 4.45ന് കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് പുറപ്പെട്ടതോടെ ഘടക പൂരത്തിന് തുടക്കമായി. മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ശാസ്താ ഭഗവതിമാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാനെത്തിയതോടെ രാവിലെ 11 മണിയോട് കൂടി തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിച്ചു. ശേഷം രണ്ട് മണിയോടെയാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം നടന്നത്. 250 കലാകാരൻമാർ ചടങ്ങിൽ അണിനിരന്നു.
അതേസമയം, ദുരന്തത്തിനിടയിൽ തൃശൂർ പൂരം ചടങ്ങുകളായി നടത്തിയതിൽ വിമർശനവുമായി ബി.ജെ.പി നേതാവും ഗുരുവായൂർ ബി.ജെ.പി സ്ഥാനാർഥിയുമായ ബി. ഗോപാലകൃഷ്ണൻ രംഗത്തെത്തി. 'വെടിക്കെട്ട് ദുരന്തത്തിൽപെട്ടവരുടെ മാംസത്തിൽ ഉറുമ്പരിക്കുമ്പോൾ പൂരത്തിനില്ലെന്ന്' തന്റെ സാമൂഹികമാധ്യമത്തിലൂടെ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.