കടമ്പോടുള്ള വീടിന്റെ തറ ഇളക്കി പാമ്പിനായി തെരച്ചില്‍ നടത്തുന്നു
കൊടകര: സഹോദരങ്ങളായ കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ കോടാലി കടമ്പോടുള്ള കാവുങ്ങല്‍ സില്‍ജോയുടെ വീട്ടില്‍ തുടരെ തുടരെ പാമ്പുകളെ കണ്ടതിനെ തുടര്‍ന്ന് വനംവകുപ്പ് പരിശോധന നടത്തി.വീടിന്റെ കിടപ്പുമുറിയിലുള്ള ശുചിമുറിയുടെ ഡ്രൈനേജ് പൈപ്പുവഴിയാകണം പാമ്പുകള്‍ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതെന്ന നിഗമനത്തില്‍ ടൈലുകള്‍ ഇളക്കിയും വീടിനു പുറത്തെ തറ ഇളക്കിയുമാണ് പരിശോധന നടത്തിയത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ജോബി ജോസഫ്, ‘സര്‍പ്പ’ടീം ലീഡര്‍ ജോജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ കുറച്ചു സമയത്തേക്ക് തറ ഇളക്കുന്ന പണി തടസപ്പെട്ടെങ്കിലും പിന്നീട് വൈദ്യുതി വിതരണം പുനസ്ഥാപിച്ചതോടെ പരിശോധന സുഗമമായി നടന്നു.
രാവിലെ എട്ടര മുതല്‍ രണ്ടരമണിക്കൂറോളം ടീമംഗങ്ങള്‍ തറ ഇളക്കിയും മണ്ണിടിച്ചും തെരച്ചില്‍ നടത്തിയെങ്കിലും പാമ്പുകളെ കണ്ടെത്താനായില്ല. തറ കൂടുതല്‍ ഇളക്കിയാല്‍ വീടിന് അപകടം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് രാവിലെ പതിനൊന്നോടെ പരിശോധന അവസാനിപ്പിച്ച് സംഘം മടങ്ങിപോയി.വീടിന്റെ തറക്കുള്ളില്‍ ഇനിയും പാമ്പുകള്‍ ഉണ്ടാകാമെങ്കിലും ചുറ്റും കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയാല്‍ അവ അകത്തുകയറില്ലെന്ന് വീട്ടുടമയോട് നിര്‍ദേശിച്ചാണ് സംഘം മടങ്ങിയത്.
ആകെ അഞ്ച് പാമ്പുകളെയാണ് ഇവിടെ കണ്ടത്. എല്ലാം ശംഖുവരയന്‍ ഇനത്തിലുള്ളതായിരുന്നു. ഇവയില്‍ ഒരെണ്ണം വീടിനു പുറത്ത് ചുവരിനോടു ചേര്‍ന്നും മറ്റു നാലെണ്ണം വീടിനകത്തുമാണ് കാണപ്പെട്ടത്.ഞായറാഴ്ച പുലര്‍ച്ചെ കടമ്പോട് കാവുങ്ങല്‍ സില്‍ജോയുടെ മക്കളായ ആല്‍ജോ (8), അനോഷ് (10) എന്നിവര്‍ക്ക് പാമ്പിന്റെ കടിയേറ്റിരുന്നു .ഇവരില്‍ ആല്‍ജോ അന്നു തന്നെ മരിച്ചു. ചികില്‍സയിലുള്ള അനോഷ് അപകട നില തരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.