തത്വമസി കുറി തട്ടിപ്പ്; സാമ്പത്തിക ചൂഷണത്തിന് ഒടുവിലെ ഉദാഹരണം

കൊടുങ്ങല്ലൂർ: ജീവിക്കാൻ തൊഴിൽ തേടുന്ന സ്ത്രീകളെ ജീവനക്കാരായി രംഗത്തിറക്കി പരിചയക്കാരെ ചാക്കിട്ടുപിടിച്ച് കുറിയിൽ ചേർത്ത് തട്ടിപ്പ് നടത്തുന്ന രീതിയുടെ അവസാന ഇരകളാണ് കൊടുങ്ങല്ലൂരിലെ തത്വമസിയിലെ നിക്ഷേപകർ. ജില്ലയിൽ ഇതിനകം നിക്ഷേപകരുടെ പണവുമായി മുങ്ങിയ ചിട്ടി സ്ഥാപനങ്ങൾക്ക് കൈയും കണക്കുമില്ല. വാർത്തകൾ നിരന്തരം പുറത്തുവരുമ്പോഴും പുതിയ സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചുപൊന്തുകയാണ്. മൂക്കുകയറിടേണ്ട അധികൃതർക്ക് മുന്നിലാണ് ഇവർ ‍യഥേഷ്്ടം സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്. ഇവർക്ക് നിക്ഷേപകെരയും ധാരാളം കിട്ടും. പരിചയക്കാരെ വിശ്വസിച്ചാണ് പലരും ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നത്. ഉടമകൾ സമർഥമായി മുങ്ങുന്നതോടെ പരാതികളും ശാപവാക്കുകളും പരിവുകാരുടെ തലയിലാകും. നിക്ഷേപകരുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ഇവരും കൈയൊഴിയുന്നതോടെ കേസും കൂട്ടവുമായി നടക്കാനാകും കുറിയിൽ ചേർന്നവരുടെ വിധി. ജീവിതത്തിലെ ചെറിയ സ്വപ്നങ്ങളും പ്രതീക്ഷകളും സഫലീകരിക്കാൻ സ്വരുക്കൂട്ടിയ നിക്ഷേപം നഷ്ടപ്പെട്ടവരുടെ കണ്ണീരും രോഷവും അഞ്ചപ്പാലം, പുതിയകാവ്, എടതിരിഞ്ഞി ഉൾപ്പെടെയുള്ള തത്വമസി ശാഖകൾക്ക് മുന്നിലും പൊലീസ് സ്റ്റേഷനിലും ചൊവ്വാഴ്ച കണ്ടു. സ്ഥിരം നിക്ഷേപങ്ങൾ രണ്ടര വർഷംകൊണ്ട് ഇരട്ടിയാകുമെന്നും മറ്റു നിക്ഷേപങ്ങൾക്ക് 30 ശതമാനത്തിലേറെ പലിശ നൽകുമെന്നുമുള്ള വാഗ്ദാനങ്ങളിൽ കുടുങ്ങി സൊസൈറ്റി ഉൾപ്പെടെയുള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ വരെ പിൻവലിച്ച് തത്വമസിയിൽ നിക്ഷേപിച്ചവരുണ്ട്. ഇങ്ങനെ കിട്ടിയ കുറി അവിടെത്തന്നെ നിക്ഷേപിച്ചവരും ഉണ്ട്. 12 ലക്ഷം വരെ സ്ഥിരം നിഷേപം നടത്തിയവരും കണ്ണീരോടെ നിൽക്കുന്ന കാഴ്ചയായിരുന്നു പൊലീസ് സ്റ്റേഷനിൽ. ഒാരോ ശാഖകളുെടയും പ്രദേശങ്ങളിൽ ഉള്ളവരും സമീപപ്രദേശങ്ങളിൽനിന്നുള്ളവരുമായ സാധാരണക്കാരായ സ്ത്രീകെളയാണ് ഏജൻറുമാരായി നിയോഗിച്ചിരുന്നത്. ഇവർക്ക് നാല് ലക്ഷം വരെയാണ് ടാർജറ്റ് നൽകിയിരുന്നത്. 80 ലക്ഷം വരെ സമാഹരിച്ച് നൽകിയ ഫീൽഡ് ജീവനക്കാരും പുതിയകാവ് ശാഖയിലുണ്ട്. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയവരിൽ ഏജൻറുമാരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.