സഹപാഠികള്‍ കൈകോര്‍ത്തു; അഞ്ജലിക്കും അഞ്ജുവിനും വീടായി

കോഴിക്കോട്: സഹപാഠികള്‍ കൈകോര്‍ത്തപ്പോള്‍ സഹോദരിമാരായ അഞ്ജലിക്കും അഞ്ജുവിനും യാഥാര്‍ഥ്യമായത് ജീവിതാഭിലാഷം. തലചായ്ക്കാന്‍ സ്വന്തമായൊരു വീടെന്ന സ്വപ്നമാണ് വെസ്റ്റ്ഹില്‍ സെന്‍റ് മൈക്ക്ള്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സഹപാഠികള്‍ സഫലമാക്കിയത്. വെസ്റ്റ്ഹില്‍ ശ്മശാനത്തിനു സമീപം രണ്ടു സെന്‍റ് ഭൂമിയില്‍ ഒരുക്കിയ വീട് വെള്ളിയാഴ്ച വൈകീട്ട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഇവര്‍ക്ക് കൈമാറും. സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനികളായ ഇരുവര്‍ക്കുമായി ‘സഹപാഠിക്കൊരു വീട്’ പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീടൊരുക്കിയത്. ഏഴുലക്ഷം രൂപ ചെലവില്‍ പണിത വീടിന്‍െറ എല്ലാ ജോലികളും പൂര്‍ത്തിയായി. രണ്ട് ബെഡ് റൂം, ഡൈനിങ് ഹാള്‍, അടുക്കള, വരാന്ത തുടങ്ങിയ സൗകര്യങ്ങള്‍ വീടിനുണ്ട്. കൂലിപ്പണിക്കാരനായ പിതാവ് അന്തോണിയും മാതാവ് പാണ്ഡ്യമ്മയും ഉള്‍പ്പെടുന്നതാണ് ഇവരുടെ കുടുംബം. വീടിന്‍െറ മുഴുവന്‍ പണികളും മുന്‍ പി.ടി.എ പ്രസിഡന്‍റ് അജിത്ത് വല്ലത്തനയുടെ മേല്‍നോട്ടത്തിലാണ് നിര്‍വഹിച്ചത്. രക്ഷിതാക്കളും അധ്യാപകരും വിഹിതമെടുത്താണ് വീടുനിര്‍മാണത്തിനുള്ള ഫണ്ട് സ്വരൂപിച്ചത്. വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ ഏകദിന ഫെസ്റ്റും നടത്തി. നൃത്ത പരിപാടികള്‍ ഉള്‍പ്പെടെയുള്ള ഫെസ്റ്റിലെ ടിക്കറ്റ് വില്‍പന വഴി ലക്ഷം രൂപയും സമാഹരിച്ചു. സ്കൂളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരില്‍നിന്ന് അപേക്ഷ സ്വീകരിച്ച് സ്ഥലം കൗണ്‍സിലര്‍ കൂടിയായ മേയര്‍ അധ്യക്ഷനും പി.ടി.എ പ്രസിഡന്‍റ് ലതീഷ് കുമാര്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ ജയഷീല, സിസ്റ്റര്‍ ടെസി ജോണ്‍, ജിന്‍േറാ ചെറിയാന്‍, അജിത്ത് വല്ലത്തന, വാസന്തി, സുരേഷ്കുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ഗുണഭോക്താവിനെ കണ്ടത്തെിയത്. സ്കൂളിന്‍െറ നേതൃത്വത്തില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ വീടാണിത്. സ്കൂളിന്‍െറ നവതിയാഘോഷവും വീടിന്‍െറ താക്കോല്‍ദാനവും വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സ്കൂള്‍ അങ്കണത്തില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.