കോഴിക്കോട്: കേരളത്തില്‍ 20 വര്‍ഷത്തിനിടയില്‍ സ്തനാര്‍ബുദം 300 മടങ്ങായും മലാശയ കാന്‍സര്‍ 10 വര്‍ഷത്തികം 20 ശതമാനവും വര്‍ധിച്ചുവെന്ന് പ്രമുഖ കാന്‍സര്‍ രോഗ ചികിത്സാവിദഗ്ധന്‍ ഡോ. നാരായണന് കുട്ടി വാര്യര്‍. ‘പ്രതീക്ഷ’യുടെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ അളകാപുരിയില്‍ നടന്ന 'അറിവുണ്ട്, പക്ഷേ ആരോഗ്യമുണ്ടൊ?, കേരളത്തിലെ കാന്‍സര്‍ വ്യാപനം തിരിച്ചറിയേണ്ടവ’ എന്ന വിഷയത്തിൽ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലാശയ കാന്‍സര്‍ വര്‍ധിച്ചുകാണുന്നത് യുവാക്കളിലാണ്. ശാസ്ത്രീയമല്ലാത്ത റെഡ് മീറ്റിന്റെ ഉപയോഗമാണ് ഇതിനു കാരണം. 70 ശതമാനം കാന്‍സര്‍ രോഗികളും മൂന്നോ നാലോ സ്റ്റേജുകളിലെത്തിയ ശേഷമാണ് ചികിത്സ തേടുന്നത്. തുടക്കത്തിലേ കണ്ടെത്തിയാല്‍ കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാവുന്നതാണെന്ന് ഡോ. നാരായണന് കുട്ടി വാര്യര്‍ പറഞ്ഞു.
പുറത്തു പറയാനുള്ള പേടി, കാന്‍സറാണെന്ന് മറ്റുള്ളവര്‍ അറിയില്ലേ എന്ന ചിന്ത, ചികിത്സക്കാവശ്യമുള്ള ഭാരിച്ച പണം ഇല്ലാത്ത അവസ്ഥ, രോഗത്തെക്കുറിച്ചുള്ള അജ്ഞത എന്നിവയാണ് തുടക്കത്തിലേ ചികിത്സതേടുന്നതില്‍ നിന്ന് രോഗികളെ അകറ്റുന്നതെന്ന് ഐഎംഎ കോഴിക്കോട് പ്രഡിഡന്റ് സന്ധ്യ കുറുപ്പ് പറഞ്ഞു. കാന്‍സര്‍ വന്ന് മരിക്കുന്നവരുടെ കാര്യം മാത്രം നാം ചര്‍ച്ച ചെയ്യുന്നു, അസുഖം ഭേദപ്പെട്ട എത്രയോ പേരുണ്ട്. അത് നാം ചര്‍ച്ച ചെയ്യുന്നില്ലെന്നും ഡോ. സന്ധ്യ പറഞ്ഞു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. രാജാറാം, പാത്തോളജിസ്റ്റ് ഡോ. കെ.പി. അരവിന്ദന്, ഡോക്യുമെന്ററി സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ എം.കെ. രാമദാസ്, ഡോ. മിനി വാര്യര്‍, ശ്രീജ പ്രതീക്ഷ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.