ഷാൻ കക്കാട്ടിരി സാൻഡോസ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ അനൗൺസ്മെന്റിനിടെ
കുന്ദമംഗലം: സാൻഡോസ് സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വേദിയിൽ ശ്രോതാക്കളെ കോരിത്തരിപ്പിക്കുന്ന അനൗൺൺസ്മെന്റുമായി ഷാൻ കക്കാട്ടിരി. പാലക്കാട് ജില്ലയിൽ കൂറ്റനാട് തൃത്താലക്കടുത്ത് കക്കാട്ടിരി എന്ന ഗ്രാമത്തിൽനിന്നാണ് ഷാൻ കക്കാട്ടിരി അനൗൺസ്മെന്റ് കലയിൽ ഉന്നതങ്ങളിലേക്ക് എത്തിയത്. 13ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അനൗൺസ്മെന്റ് കോളാമ്പിയിലൂടെ ചെയ്തുകൊണ്ടാണ് ചുവടുവെപ്പ്. നാരങ്ങ വെള്ളമാണ് അന്ന് കൂലി.
പിന്നെ പഠിപ്പിനും ജോലിക്കും ഇടയിൽ വല്ലപ്പോഴെങ്കിലും കിട്ടുന്ന ഒരു അനൗൺസ്മെന്റിന് 350 രൂപയാണ് കൂലി ലഭിക്കുക. പിന്നീട് ലോക്കൽ സെവൻസ് ഫുട്ബാൾ അനൗൺസ്മെന്റ് പറയാൻ തുടങ്ങി. ‘മരിച്ചത് വിളിച്ചുപറയാൻ പൊയ്ക്കോ’ എന്ന് പറഞ്ഞ് കളിയാക്കി കമ്മിറ്റി ഇറക്കി വിട്ടു. മറ്റൊരിക്കൽ ഗാലറിയിൽനിന്ന് ആയിരങ്ങൾ നോക്കിനിൽക്കെ ഇറക്കിവിട്ടതും ഷാൻ സങ്കടത്തോടെ ഓർക്കുന്നു. പിന്നീടങ്ങോട്ട് പ്രാരാബ്ദത്തോടും ജീവിതത്തോടും വാശിയോടെ പൊരുതുകയായിരുന്നു ഷാൻ. മാറ്ററുകൾ എഴുതി ചിട്ടപ്പെടുത്തി കാണിക്കളുടെ ഖൽബ് കവരാൻ കച്ചകെട്ടി പുറപ്പെട്ടു. 24 വർഷങ്ങൾക്കിപ്പുറം സെവൻസ് ഗാലറികളിൽ ‘പ്രേക്ഷകരേ’ എന്ന് തുടങ്ങുന്ന ശബ്ദം കേൾക്കാൻ കാണികൾ കാതോർത്തിരിക്കയാണ്.
നവംബർ മുതൽ മേയ് വരെ ഒരുദിവസം പോലും ഒഴിവില്ലാത്ത സെവൻസ് ഫുട്ബാൾ അനൗൺസ്മെന്റ്, പരസ്യം, പ്രഭാഷണം, കാളപൂട്ട്, നേർച്ച, വേല, പൂരം, പല രാജ്യങ്ങളിലേക്കും ഫുട്ബാൾ, വോളിബാൾ പരസ്യം എന്നിവ സ്റ്റുഡിയോ റെക്കോഡിങ് ചെയ്തുകൊടുക്കാൻ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ തുടങ്ങിയവരുടെ ഇലക്ഷൻ പ്രചാരണ അനൗൺസ്മെന്റ്, ഐ.എം വിജയൻ, ജോപോൾ അഞ്ചേരി, ആസിഫ് സഹീർ തുടങ്ങി ഫുട്ബാളിലെ നിരവധി താരരാജാക്കന്മാരുടെ കളികളും സ്വന്തം ശബ്ദംകൊണ്ട് വിവരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.